ബാബ സിദ്ദിഖിയെ കൂടാതെ മറ്റൊരു നേതാവിനെയും ബിഷ്‌ണോയ് സംഘം ലക്ഷ്യമിട്ടിരുന്നതായി മുംബൈ ക്രൈംബ്രാഞ്ച്
മുംബൈ: കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‍ണോയിയുടെ സംഘം ബാബ സിദ്ദിഖിയെ കൂടാതെ മറ്റൊരു രാഷ്ട്രീയ നേതാവിനെയും വധിക്കാൻ ലക്ഷ്യമിട്ടിരുന്നതായി മുംബൈ ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി.
ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പ്രതിയിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചത്. ഈ കുറ്റകൃത്യത്തിനു വേണ്ടി ക്രിമിനലായ ഗൗരവ് അപുനെ ഉൾപ്പെടെയുള്ള ഷൂട്ടർമാരെയായിരുന്നു ഏൽപ്പിച്ചത്. ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രം സന്ദർശിക്കാനെന്ന വ്യാജേന അപുനെ ഝാർഖണ്ഡിലേക്ക് തോക്ക് പരിശീലനത്തിന് പോയിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.
എന്നാൽ രാഷ്ട്രീയ നേതാവിന്റെ പേര് ക്രൈംബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല. പിടിയിലായ പുണെയിലെ ശിവം കൊഹാദിന്റെ വസതിയിൽ നിന്ന് കണ്ടെടുത്ത 9.9 എം.എം പിസ്റ്റൾ ഈ ലക്ഷ്യത്തിന് വേണ്ടിയുള്ളതായിരുന്നു. ശുഭം ലോങ്കർ എന്ന ക്രിമിനലാണ് സിദ്ദിഖിയുടെ കൊലപാതകത്തിന്റെ സൂത്രധാരൻ.
മറ്റു പ്രതികളായ രൂപേഷ് മൊഹോൾ, കരൺ സാൽവെ, ശിവം കൊഹാദ്, ഗൗരവ് അപുനെ, ആദിത്യ ഗുലങ്കർ, റഫീഖ് ശൈഖ് എന്നിവരുൾപ്പെടെയുള്ളരെ ഷൂട്ടർമാരായി റിക്രൂട്ട് ചെയ്യുകയായിരുന്നു. മുന്നൊരുക്കത്തിനായി ഇവർ ഝാർഖണ്ഡിലും ഖഡക്‌വാസ്‌ലയിലും പരിശീലനം നടത്തിയിരുന്നതായും മോഹലും കൂട്ടാളികളും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.