നേഹ ബോറ
‘ബാബയോ ബാബാസാഹിബോ?’; യു.പിയിൽ ജനങ്ങൾ മറുപടി നൽകുമെന്ന് നേഹ ബോറ
ലഖ്നോ: വരാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് ഏത് തരത്തിലുള്ള ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുമെന്ന് വിദ്യാർഥി പ്രക്ഷോഭ നേതാവും ഐസ പ്രസിഡന്റുമായ നേഹ ബോറ. ‘ബാബയുടെ ഭരണമാണോ, ബാബാസാഹിബിന്റെ ഭരണമാണോ എന്ന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് തെളിയിക്കും’ എന്നാണ് നേഹയുടെ പരാമർശം. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു.
അധികാരം ഒരു വ്യക്തിയുടെയോ പ്രത്യേക വിഭാഗത്തിന്റെയോ കൈകളിൽ കേന്ദ്രീകരിക്കുന്ന ഭരണരീതിയെ ചോദ്യം ചെയ്ത ബോറ, ജനാധിപത്യത്തിൽ അന്തിമ അധികാരം ജനങ്ങൾക്കാണെന്ന് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ ഭരണസംവിധാനം തങ്ങളുടെ പൂർണ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെടുന്നവർക്കുള്ള മറുപടി ജനവിധിയിലൂടെ തന്നെ ലഭിക്കുമെന്നും അവർ പറഞ്ഞു.
‘ബാബാ’ എന്ന പരാമർശം യോഗി ആദിത്യനാഥിനെയും ‘ബാബാസാഹിബ്’ എന്നത് ഡോ. ബി.ആർ. അംബേദ്കറെയും സൂചിപ്പിക്കുന്ന രാഷ്ട്രീയ പ്രയോഗമായാണ് വിലയിരുത്തപ്പെടുന്നത്. അതിലൂടെ ഉത്തർപ്രദേശിൽ നിലവിലുള്ള ഭരണരീതിയും അംബേദ്കർ മുന്നോട്ടുവെച്ച ഭരണഘടനാ മൂല്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ താരതമ്യമാണ് ബോറ ഉയർത്തിയിരിക്കുന്നത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് അധികാരത്തിലുള്ള സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനൊപ്പം, ജനാധിപത്യം, ഭരണഘടനാ മൂല്യങ്ങൾ, അധികാര കേന്ദ്രീകരണം തുടങ്ങിയ വിഷയങ്ങളിലുള്ള ജനങ്ങളുടെ നിലപാടും വ്യക്തമാക്കുമെന്ന സന്ദേശമാണ് അവരുടെ പ്രസ്താവന നൽകുന്നത്. ക്രൊക്കോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷേഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നേഹ, നിലവിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ വേദികളിൽ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.