ന്യൂഡൽഹി: അസമിലെ കരട് പൗരത്വപ്പട്ടികയിൽ (എൻ.ആർ.സി) നിന്ന് പുറത്തായ 40 ലക്ഷത്തിലേറെ ആളുകൾക്കെതിരെ ഒരു ബലപ്രയോഗ നടപടിയുമെടുക്കരുതെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. പുറത്തായവരുടെ ആക്ഷേപങ്ങളും അവകാശവാദങ്ങളും കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാർ മാതൃകാ നടപടിക്രമം (എസ്.ഒ.പി) ഉണ്ടാക്കണമെന്നും അത് ഇൗമാസം 16നകം സുപ്രീംകോടതിയിൽ സമർപ്പിച്ച് അംഗീകാരം വാങ്ങണമെന്നും ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, രോഹിങ്ടൺ ഫാലി നരിമാൻ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. അതേസമയം, അസമിൽ പൗരത്വമുള്ളവർക്കു മാത്രമേ വോട്ടവകാശമുണ്ടാകൂ എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കരട് പൗരത്വപ്പട്ടികയിൽ 40 ലക്ഷത്തിലേറെ പേർ പുറത്തായത് വലിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ട സാഹചര്യത്തിലാണ് കോടതിയുടെ നിർദേശം. പൗരത്വവിഷയത്തിൽ അധികാരികൾ നിയമപ്രക്രിയ പിന്തുടരണം. എൻ.ആർ.സിയിൽനിന്ന് വിട്ടുപോയ ജനങ്ങൾക്ക് മതിയായ അവസരം നൽകണം. പുറത്തായവരുടെ പരാതി പരിഹരിക്കാനുണ്ടാക്കുന്ന മാതൃകാ നടപടിക്രമം നീതിപൂർവകമാകണം. ഇപ്പോഴിറങ്ങിയത് കരട് മാത്രമാണ്. അത് അധികാരികൾക്ക് നടപടിയെടുക്കുന്നതിനുള്ള അടിസ്ഥാനമല്ലെന്നും സുപ്രീംകോടതി ഒാർമിപ്പിച്ചു.
ലക്ഷക്കണക്കിനാളുകളെ പുറത്താക്കി തിങ്കളാഴ്ചയാണ് അസമിലെ ദേശീയ കരട് പൗരത്വപ്പട്ടിക പ്രസിദ്ധീകരിച്ചത്. അസമിൽ പൗരത്വമുള്ളവർക്കു മാത്രമേ വോട്ടവകാശം അനുവദിക്കൂ എന്നും ഇതിനായി അസമിലെ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസറോട് കരട് പട്ടികയുടെ വിശദാംശം തേടിയിട്ടുണ്ടെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ചൊവ്വാഴ്ച ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തിങ്കളാഴ്ച പുറത്തുവിട്ട കരട് പൗരത്വപ്പട്ടികയുടെ വിശദാംശങ്ങൾ അടങ്ങുന്ന തൽസ്ഥിതി റിപ്പോർട്ട് എൻ.ആർ.സി അസം കോഒാഡിനേറ്റർ പ്രതീക് ഹജേല സമർപ്പിച്ചത് പരാമർശിച്ച സുപ്രീംകോടതി എന്താണ് ഭാവി പദ്ധതിയെന്ന് ചോദിച്ചു. പട്ടികയിൽ ഉൾപ്പെടുത്തിയതും അതിൽനിന്ന് പുറന്തള്ളിയതും സംബന്ധിച്ച എതിരഭിപ്രായങ്ങളും അവകാശവാദങ്ങളും ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 28 വരെ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ടെന്നായിരുന്നു ഹജേലയുടെ മറുപടി. ഒാരോരുത്തർക്കും തങ്ങളുടെ പേര് പട്ടികയിലുണ്ടോ എന്നറിയാൻ ആഗസ്റ്റ് ഏഴു വരെ സമയം നൽകുമെന്നും ഹജേല കൂട്ടിച്ചേർത്തു.
ഇതിനിടെ, കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡ്വ. കെ.കെ. വേണുഗോപാൽ പരാതികളും അവകാശവാദങ്ങളും പരിശോധിക്കാനായി മാതൃകാ നപടിക്രമം ഉണ്ടാക്കാൻ സന്നദ്ധമാണെന്ന് അറിയിച്ചു. കരട് പട്ടികയെക്കുറിച്ച് അഭിപ്രായം പറയാൻ സുപ്രീംകോടതി വിസമ്മതിച്ചു. തങ്ങളുടെ മൗനം സമ്മതമോ എതിർപ്പോ ഉറപ്പോ അല്ലെന്ന് ജസ്റ്റിസ് ഗൊഗോയ് പറഞ്ഞു. കേസ് ഇൗമാസം 16ന് വീണ്ടും പരിഗണിക്കും.
\
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.