‘ഈ ക്രൂരത ഇനി വിലപ്പോവില്ല’; ഝാർഖണ്ഡിൽ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിക്കെതിരെ പ്രകാശ് രാജ്

റാഞ്ചി: ഝാർഖണ്ഡിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ഈ ക്രൂരത ഇനി വിലപ്പോകില്ലെന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

‘എന്തുകൊണ്ട്... എന്തുകൊണ്ട്... എന്തുകൊണ്ട്... ഈ ക്രൂരത ഇനി വിലപ്പോവില്ല; അത് ധാർഷ്ട്യമേറിയ അധികാരത്തെ താഴെയിറക്കുകയേ ചെയ്യൂ’ -പ്രതിഷേധത്തിലെ പൊലീസ് നടപടിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രകാശ് രാജ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഉദ്യോഗാർഥികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും ലാത്തി ചാർജും പ്രയോഗിക്കുന്നതാണ് വിഡിയോയിലെ ദൃശ്യങ്ങൾ.

ഝാർഖണ്ഡ് നിയമസഭയിലേക്ക് മാർച്ച് നടത്തിയ ജെ.പി.എസ്.സി–ജെ.എസ്.എസ്.സി ഉദ്യോഗാർഥികൾക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും ലാത്തിച്ചാർജും നടത്തിയ സംഭവത്തിലാണ് പ്രകാശ് രാജിന്റെ പ്രതികരണം. ഝാർഖണ്ഡ് പബ്ലിക് സർവീസ് കമീഷനും ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമീഷനും നടത്തിയ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയാണ് ഉദ്യോഗാർഥികളുടെ പ്രതിഷേധം. മത്സരപരീക്ഷകളിലെ ക്രമക്കേടുകളിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

തിങ്കളാഴ്ച ഉദ്യോഗാർഥികൾ നടത്തിയ നിയമസഭാ മാർച്ച് സംഘർഷഭരിതമായിരുന്നു. ഉദ്യോഗാർഥികൾ ബാരിക്കേഡുകൾ മറികടന്ന് നിയമസഭാ പരിസരത്തേക്ക് നീങ്ങാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് കണ്ണീർവാതക ഷെല്ലുകളും ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചു.

അതേസമയം, നടനും ഗാനരചയിതാവുമായ പീയുഷ് മിശ്ര റാഞ്ചിയിലെ സമരവേദിയിലെത്തി വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ചു. പ്രതിഷേധം സമാധാനപരമായി തുടരുന്നതിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. നടി സോനാക്ഷി സിൻഹയും സമരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

Tags:    
News Summary - ഝാർഖണ്ഡിൽ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിക്കെതിരെ പ്രകാശ് രാജ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.