പട്ന: ബിഹാറിലെ ലഖിസൈരായ് ജില്ലയിലെ അശോക് ധാം ക്ഷേത്രത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിൽപ്പെട്ട് കുറഞ്ഞത് ഏഴുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ആരാധനയ്ക്കായി വലിയൊരു വിഭാഗം ഭക്തർ ഒത്തുകൂടിയത് ക്ഷേത്ര പരിസരത്ത് ബഹളത്തിന് കാരണമായി.
രാവിലെ 6.30-നും 6.45-നും ഇടയിൽ രണ്ട് തീവണ്ടികൾ എത്തിയത് ജനത്തിരക്ക് വർദ്ധിപ്പിച്ചു എന്നും, തിക്കിലും തിരക്കിലും ക്ഷേത്രത്തിന് പുറത്തെ ബാരിക്കേഡ് തകർന്നു എന്നുമാണ് ലഖിസൈരായ് ജില്ലാ മജിസ്ട്രേറ്റ് ശൈലേന്ദ്ര കുമാർ പറഞ്ഞത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ക്ഷേത്രത്തിന് സമീപം സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു. തിക്കിലും തിരക്കിലും ബാരിക്കേഡ് തകരുകയും ആളുകൾ കൂട്ടമായി വീഴുകയുമാണ് ചെയ്തതെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. അപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സംഭവ സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്ന് ദൃക്ഷാക്ഷികൾ ആരോപിച്ചു. ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ആളുകൾ പരസ്പരം തള്ളുകയായിരുന്നു. നിലത്തു വീണവരെല്ലാം ചവിട്ടിമെതിക്കപ്പെട്ടെന്നും ദൃക്സാക്ഷി പറഞ്ഞു. തിക്കിലും തിരക്കിലും തന്റെ ഭാര്യ പെട്ടുപോയെന്നും, അപകടത്തിന് തൊട്ടുപിന്നാലെ തന്റെ മകളെ കണ്ടെത്താൻ തനിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ശരിയായതും പെട്ടെന്നുള്ളതുമായ ചികിത്സ ഉറപ്പാക്കാൻ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.