അരവിന്ദ് കെജ്രിവാൾ വീണ്ടും ആം ആദ്മി പാർട്ടി ദേശീയ കൺവീനർ
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ (എ.എ.പി) ദേശീയ കൺവീനറായി അരവിന്ദ് കെജ്രിവാളിനെ വീണ്ടും തെരഞ്ഞെടുത്തു. പാർട്ടിയുടെ 15ാം ദേശീയ കൗൺസിൽ യോഗത്തിലാണ് തീരുമാനം. 2012ൽ പാർട്ടി രൂപീകരിച്ചത് മുതൽ കെജ്‌രിവാൾ പാർട്ടിയുടെ ദേശീയ കൺവീനറാണ്.
വീഡിയോ കോൺഫറൻസിലൂടെയായിരുന്നു സെപ്റ്റംബർ ഒമ്പതിന് നടന്ന യോഗം. കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ 330 അംഗങ്ങൾ പങ്കെടുത്തതായി പാർട്ടി അറിയിച്ചു. പാർട്ടിയുടെ പുതിയ ദേശീയ എക്സിക്യൂട്ടീവിനും രൂപം നൽകി. 23 അംഗങ്ങളാണ് പുതിയ ദേശീയ എക്സിക്യൂട്ടീവിലുള്ളത്. സംഘടനാ ചുമതലകളിലും മാറ്റങ്ങളില്ല. ദേശീയ സെക്രട്ടറിയായി പങ്കജ് ഗുപ്തയെ തെരഞ്ഞെടുത്തു. എൻ.ഡി. ഗുപ്ത പാർട്ടിയുടെ ദേശീയ ട്രഷററായും തുടരും.
യോഗത്തിൽ കെജ്‌രിവാളും മറ്റ് മുതിർന്ന നേതാക്കളും പാർട്ടിയുടെ ഭാവി തന്ത്രങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ദേശീയതലത്തിൽ പാർട്ടിയുടെ സംഘടന ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ ആപ് സജീവമാക്കിയിരുന്നു. 2025ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിലെത്തുകയും ആപിന് 22 സീറ്റുകളിൽ ഒതുങ്ങേണ്ടിവരികയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെജ്രിവാളിന്റെ നേതൃത്വത്തിൽ സംഘടനാ പുനഃസംഘടന.
അതേസമയം, 2027ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ആപ് ശക്തമാക്കി. പഞ്ചാബിലെ പാർട്ടി അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുകയും ദേശീയതലത്തിൽ പാർട്ടിയുടെ സാന്നിധ്യം വിപുലീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.