ദിമാപൂർ: കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കന്നി സന്ദർശനത്തിൽ അരുണാചൽ പ്രദേശിലെയും സിക്കിമിലെയും ചൈന അതിർത്തിയിലെയും സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി. ദിമാപൂർ ആസ്ഥാനമായ 3 കോർപ്‌സ് ഉൾപ്പെടെ ഈസ്റ്റേൺ ആർമി കമാൻഡിനെ കുറിച്ചും രണ്ട് ദിവസത്തെ സന്ദർശനത്തിൽ ആരാഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ വലിയ തോതിലുള്ള വംശീയ അക്രമങ്ങൾ നടന്ന മണിപ്പൂരിലെ നിലവിലെ അവസ്ഥയെക്കുറിച്ച് ജനറൽ ദ്വിവേദി വിശദീകരിച്ചതായി സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യാഴാഴ്ച പര്യടനം ആരംഭിച്ച ചീഫ്, തേസ്പൂർ ആസ്ഥാനമായുള്ള ഗജ്‌രാജ് 4 കോർപ്‌സും സന്ദർശിച്ചു. അവിടെ ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയിലെ നിലവിലെ അവസ്ഥയെക്കുറിച്ചും അവിടെയുള്ള പ്രവർത്തന തയ്യാറെടുപ്പുകളെക്കുറിച്ചും വിശദീകരിച്ചു.
സുക്ന ആസ്ഥാനമായുള്ള 33 കോർപ്സ് ആസ്ഥാനം സന്ദർശിച്ചപ്പോൾ സിക്കിമിൽ നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അദ്ദേഹം അവലോകനം ചെയ്തിരിക്കുകയാണ്. ജൂൺ 30-ന് കരസേനാ മേധാവിയായി ചുമതലയേറ്റ ശേഷം ജനറൽ ദ്വിവേദിയുടെ ആദ്യ വടക്കുകിഴക്കൻ സന്ദർശനമാണ് നടന്നത്. കിഴക്കൻ കരസേനാ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ആർ.സി.തിവാരിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.