പ്രണയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ദലിത് യുവാവിനെ സംഘം ചേർന്ന് മർദിക്കുകയും ശരീരത്തിൽ മൂത്രമൊഴിക്കുകയും ചെയ്തതായി പരാതി. ആന്ധ്രപ്രദേശിലെ ഓങ്കോളിലാണ് സംഭവം. ഒമ്പത് പേർ ചേർന്ന് യുവാവിനെ മർദിച്ച് അവശനാക്കുകയും രണ്ടുപേർ ദേഹത്ത് മൂത്രമൊഴിക്കുകയുമായിരുന്നു. സംഘത്തിലൊരാൾ പകർത്തിയ വിഡിയോ പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
മോത നവീൻ എന്ന യുവാവാണ് ക്രൂര മർദനത്തിനിരയായത്. പ്രധാന പ്രതി മന്നെ രാമഞ്ജനേയുലു ഒളിവിലാണെന്നും മറ്റു പ്രതികൾ പിടിയിലായതായും പൊലീസ് പറഞ്ഞു. സംഘത്തിൽ പ്രായപൂർത്തിയാവാത്ത രണ്ടുപേരും ഉണ്ടായിരുന്നു. ഇരയായ നവീനും രാമഞ്ജനേയുലുവും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നെന്നും ഇരുവർക്കുമെതിരെ വിവിധ സംസ്ഥാനങ്ങളിലായി 50ലധികം കവർച്ച കേസുകളുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. ഇരുവരും തമ്മിൽ പ്രണയത്തെ ചൊല്ലി തർക്കമുണ്ടാവുകയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് നവീനെ വിളിച്ചുവരുത്തി രാമഞ്ജനേയുലുവും സുഹൃത്തുക്കളും ചേർന്ന് മർദിക്കുകയുമായിരുന്നെന്ന് ഓങ്കോൾ എസ്.പി മലിക ഗാർഗ് പറഞ്ഞു.
ജൂൺ 19ന് രാത്രി ഒമ്പതോടെയായിരുന്നു സംഭവം. നവീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. അഞ്ച് ദിവസം മുമ്പാണ് വിഡിയോ പുറത്തുവന്നത്. പ്രതികൾക്കെതിരെ കൊലപാതക ശ്രമം, പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളിൽ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.