ബംഗളൂരു: ബംഗളൂരുവില്‍ നിന്നും കസര്കോട്ടേക്ക് യാത്ര പുറപ്പെട്ട കെ.എസ്.ആര്.ടി.സി ബസിന് നേരെ ബംഗളൂരു-മൈസൂരു ഹൈവേയിലെ ബിഡദിയിൽ വെച്ച് മുട്ടയേറ് ഉണ്ടായ സംഭവത്തില്‍ അന്വേഷണം ആരംഭിക്കാനിരിക്കെ ആഗസ്റ്റ് എട്ടിന് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടവും ആസൂത്രിതമാണോയെന്ന സംശയം ഉയരുന്നു. ബിഡദിയില്‍ നടന്ന അപകടത്തില്‍ കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറും കണ്ടക്ടറുമാണ് മരിച്ചത്.
ഈ അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് വെച്ചാണ് ബുധനാഴ്ച രാത്രി 9.10 ന് അഞ്ചംഗ സംഘം ബസിന് നേരെ മുട്ടയെറിഞ്ഞത്. ആക്രമണത്തില്‍ ഡ്രൈവറുടെ സമയോചിത ഇടപെടല്‍ മൂലം അപകടം ഒഴിവായി. അപകടത്തിൽ ഗതാഗത മന്ത്രി സി.പി ജോണ്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് കെ.എസ്.ആര്.ടി സി അധികൃതർ അറിയിക്കുകയും ചെയ്തു.
ശനിയാഴ്ച അപകടമുണ്ടായ ബസ് ഇന്നലെ നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തകരും പരിശോധിച്ചപ്പോള്‍ ബസിന്റെ പല ഭാഗങ്ങളിലായി മുട്ടയുടെ അവശിഷ്ടം കണ്ടിരുന്നു. ഇതോടെ കവര്‍ച്ച സംഘം ആസൂത്രിതമായി സൃഷ്ടിച്ച അപകടമാണ് നടന്നതെന്ന നിഗമനം ബലപ്പെടുത്തുന്നു.
ബസിന് മുട്ടയേറ് ഗൗരവതരം; അന്വേഷിക്കും -മന്ത്രി
കോഴിക്കോട്: ബംഗളൂരുവിൽനിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസിനു നേർക്കുണ്ടായ മുട്ടയേറിനെ കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. മുട്ടയേറിനെ ഗൗരവമായാണ് കാണുന്നത്. സംഭവം കർണാടക സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ബംഗളൂരു പൊലീസിൽ കെ.എസ്.ആർ.ടി.സി പരാതിയും നൽകി. എഫ്.ഐ.ആർ രജിസ്റ്റർചെയ്തതിനാൽ ഇതേകുറിച്ച് പൊലീസ് അന്വേഷിക്കും.
ബംഗളൂരുവിൽ അപകടത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിൽ മുട്ടയേറ് ഉണ്ടായോ എന്ന കാര്യവും അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അപകടത്തിനു പിന്നാലെ കെ.എസ്.ആർ.ടി.സിയിൽ എട്ടുമണിക്കൂർ ജോലിനിയമം കർശനമാക്കിയ കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. ഡ്രൈവർ കം കണ്ടക്ടർ എല്ലായിടത്തും പറ്റില്ലെന്നും മന്ത്രി പറഞ്ഞു. പല കണ്ടക്ടർമാർക്കും ഡ്രൈവിങ് അറിയില്ല. പുതുതായി എടുക്കുന്നവർക്ക് മാത്രമേ ഇത്തരമൊരു നിയമം ബാധകമാക്കാൻ പറ്റൂ. പ്രിയദർശിനി ബസിലെ തിരക്ക് ഒഴിവാക്കാൻ ക്യൂ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.