ഹൈദരാബാദ്: കോവിഡ് പ്രതിരോധ വാക്സിനേഷൻ ഡ്രൈവിൽ ഞായറാഴ്ച ആന്ധ്രാപ്രദേശിന് റെക്കോർഡ് ദിനം. ഒരുദിവസം ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയ സംസ്ഥാനമെന്ന അംഗീകാരമാണ് ആന്ധ്ര സ്വന്തമാക്കിയത്. ഞായറാഴ്ച രാത്രി എട്ട് വരെയുള്ള കണക്കുപ്രകാരം 13,45,004 പേരാണ് വാക്സിനെടുത്തത്. ഇന്ത്യയുടെ മൊത്തം പ്രതിദിന വാക്സിനേഷന്റെ 50 ശതമാനമാണിത്. കേന്ദ്ര സർക്കാർ ആവശ്യത്തിന് വാക്സിൻ അനുവദിച്ചാൽ പ്രതിദിനം പത്ത്ലക്ഷം കുത്തിവെപ്പുകൾ നടത്താൻ സംസ്ഥാനത്തെ മെഡിക്കൽ സംഘം തയാറാണെന്നാണ് ഈ നേട്ടം തെളിയിക്കുന്നതെന്ന് ആന്ധ്ര സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ആന്ധ്രാപ്രദേശിൽ ഇതിനോടകം ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഞായറാഴ്ച ഒരുകോടി പിന്നിട്ടു. ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, കൃഷ്ണ, വിശാഖപട്ടണം, ഗുണ്ടൂർ എന്നീ ജില്ലകളാണ് വാക്സിനേഷനിൽ മുന്നിലുള്ളത്. ഈ ജില്ലകളിലെ കലക്ടർമാരെ സർക്കാർ അഭിനന്ദിച്ചു. ഈസ്റ്റ് ഗോദാവരിയിൽ 1.11 ലക്ഷം പേരും വെസ്റ്റ് ഗോദാവരിയിൽ 1.08 ലക്ഷം പേരും വാക്സിൻ സ്വീകരിച്ചു.
വൈകീട്ട് അഞ്ച് മണിക്ക് തന്നെ ഒരുദിവസം പത്ത് ലക്ഷം പേർക്ക് വാക്സിനേഷൻ എന്ന നേട്ടം ആന്ധ്ര കൈവരിച്ചിരുന്നു. 11.85 ലക്ഷം പേരുടെ വാക്സിനേഷനാണ് അഞ്ച് മണിക്ക് പൂർത്തിയായതെന്ന് ആന്ധ്രയുടെ ഔദ്യോഗിക കോവിഡ് ട്വിറ്റർ ഹാൻഡിൽ ആരോഗ്യ ആന്ധ്ര ട്വീറ്റ് ചെയ്തു. നേരത്തെ ഒരുദിവസം ആറ് ലക്ഷത്തിലേറെ പേർക്ക് വാക്സിൻ നൽകിയും ആന്ധ്രാ റെക്കോർഡിട്ടിരുന്നു.
മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരമാണ് സംസ്ഥാനത്ത് മെഗാ വാക്സിനേഷൻ യജ്ഞം നടക്കുന്നത്. 13 ജില്ലകളിലേയും 2000 കേന്ദ്രങ്ങളിലായി രാവിലെ ആറ് മണിക്ക് ആരംഭിച്ച മെഗാ വാക്സിനേഷൻ യജ്ഞം രാത്രി ഒമ്പത് വരെ നീണ്ടു. 45 വയസിന് മുകളിലുള്ളവർക്കും അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ അമ്മമാർക്കും മുൻഗണന നൽകിയാണ് വാക്സിനേഷൻ നടന്നത്. കോവിഡിനെ തടയാനുള്ള ഒരെയൊരു മാർഗം വാക്സിനേഷൻ ആണെന്ന ധാരണയോടെ ഈ നേട്ടം സാധ്യമാക്കിയതിന്‍റെ ബഹുമതി ഇതിനായി മുന്നിട്ടിറങ്ങിയ സന്നദ്ധപ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കുമാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.