ബംഗളൂരു: ബി.ജെ.പി മന്ത്രിസഭയിൽ അസ്വസ്ഥത പടരുന്നതിനിടെ അഭ്യൂഹമുയർത്തി പരിസ്ഥിതി-ടൂറിസം മന്ത്രി ആനന്ദ്സിങ്ങും കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറും തമ്മിലെ കൂടിക്കാഴ്ച.
ചില ജെ.ഡി-എസ്, ബി.ജെ.പി നേതാക്കൾ തങ്ങളുമായി ബന്ധപ്പെട്ടുവരുകയാണെന്നും വൈകാതെ അവർ കോൺഗ്രസിൽ ചേരുമെന്നും ശിവകുമാറും സിദ്ധരാമയ്യയും പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് പുതിയ സംഭവവികാസമെന്നതാണ് ശ്രദ്ധേയം. ബംഗളൂരുവിലെ ശിവകുമാറിെൻറ വസതിയിൽ തിങ്കളാഴ്ച സ്വകാര്യ കാറിലാണ് ആനന്ദ്സിങ് കൂടിക്കാഴ്ചക്കെത്തിയത്.
എന്നാൽ, തെൻറ മണ്ഡലമായ കനകപുരയിലെ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് മന്ത്രി വന്നതെന്ന് ശിവകുമാർ പ്രതികരിച്ചു. തുംഗ ആരതി പോലൊരു ടൂറിസം പദ്ധതി മേക്കദാട്ടുവിൽ അർക്കാവതി, കാവേരി സംഗമ സ്ഥലത്ത് വേണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. പദ്ധതി പ്രദേശം സന്ദർശിക്കാൻ അദ്ദേഹം ഒരു സംഘത്തെ നിയോഗിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു.
രാഷ്ട്രീയ കൂടിക്കാഴ്ചകൾ ഹോട്ടലുകളിലും ഗസ്റ്റ്ഹൗസുകളിലുമാണ് നടക്കുകയെന്നും വീട്ടിലല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ബസവരാജ് ബൊമൈ നയിക്കുന്ന മന്ത്രിസഭയിൽ ആന്ദ്സിങ് അതൃപ്തനാണെന്നാണ് വിവരം.
അടുത്തിടെ മന്ത്രിമാർക്ക് ജില്ലാ ചുമതല നൽകിയപ്പോൾ ആനന്ദ്സിങ്ങിനെ വിജയനഗരയിൽനിന്നും ബെള്ളാരിയിൽനിന്നും തഴഞ്ഞ് കൊപ്പാലാണ് നൽകിയത്. അസംതൃപ്തരായ 10 ലേറെ മന്ത്രിമാരുണ്ടെന്നും അവരെ പുറത്താക്കണമെന്നും ബി.ജെ.പി എം.എൽ.എ എം.പി. രേണുകാചാര്യ പരസ്യമായി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.