കാലാവധി തീരുന്നതിനു മുമ്പ് തന്നെ ഫംഗസ് കലർന്ന ലസ്സി പായ്ക്കറ്റുകൾ വിൽപ്പന നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി അമുൽ രംഗത്ത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പായ്ക്കറ്റ് തുറക്കുമ്പോൾ തന്നെ പച്ച നിറത്തിലുള്ള ഫംഗസിനെ കാണാം. ലസ്സി കുടിച്ചപ്പോൾ മോശം രുചിയായിരുന്നുവെന്നും ഉപയോക്താവ് പരാതിപ്പെടുന്നുണ്ട്. എന്നാൽ ഈ വിഡിയോ വ്യാജമാണെന്നാണ് അമുൽ അവകാശപ്പെടുന്നത്.
''വ്യാജ വിഡിയോ ഞങ്ങളുടെ ഉൽപ്പന്നത്തിന്റെ വിപണനത്തെ തന്നെ ബാധിച്ചിട്ടുണ്ട്. വിഡിയോ പങ്കുവെച്ചയാൾ ഇതുവരെ ഞങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. എവിടെ വെച്ചാണ് ലസ്സി വാങ്ങിയതെന്നും പറഞ്ഞിട്ടില്ല. അത്യാധുനിക സജ്ജീകരണങ്ങളുള്ള ഡയറികളിലാണ് ഞങ്ങൾ ഉൽപ്പന്നങ്ങൾ നിർമിക്കുന്നത്. ഗുണനിലവാരം ഉറപ്പാക്കിയാണ് ഓരോന്നും വിൽക്കുന്നത്.''-അമുൽ വ്യക്തമാക്കി. അതുപോലെ ഉപയോക്താക്കൾക്ക് ചില നിർദേശങ്ങൾ നൽകാനും അമുൽ മറന്നില്ല.
''വായുകടന്നതും ചോർച്ചയുള്ളതുമായ പായ്ക്കറ്റ് ഒരിക്കലും വാങ്ങരുത്. ലസ്സി പായ്ക്കറ്റിന്റെ സ്ട്രോയുള്ള ഭാഗത്ത് തകരാറ് കണ്ടാലും വാങ്ങാതിരിക്കുക. കാരണം ആ ഭാഗം വഴി ലീക്കുണ്ടാവുകയും ഫംഗസ് വളരാൻ കാരണമാവുകയും ചെയ്യുന്നു. വിഡിയോ ഉപയോക്താക്കൾക്കിടയിൽ ആശങ്കയുണ്ടാക്കാനും തെറ്റിദ്ധാരണ പരത്താനും ഇടയാക്കിയിട്ടുണ്ട്.''-അമുൽ വിശദീകരണ കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.