ന്യൂഡൽഹി: മേഘാലയയിൽ കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാറിനെ അഴിമതിക്കാരെന്ന് വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിളിച്ചുവരുത്തണമെന്നും അദ്ദേഹത്തിന്റെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് സി.ബി.ഐ ഡയറക്ടർ സുബോധ് ജയ്സ്വാളിന് കത്തയച്ചു.
2023 ഫെബ്രുവരി 17ന് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കോൺറാഡ് സാങ്മയുടെ സർക്കാർ "രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാറാണ്" എന്ന് ഷാ പ്രസംഗിച്ചതായി രമേശ് കത്തിൽ പറഞ്ഞു.
സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നുവെന്ന ഭാരത് ജോഡോ യാത്രയിലെ രാഹുൽ ഗാന്ധി പ്രസ്താവനയെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി പൊലീസ് സംഘം കഴിഞ്ഞ ഞായറാഴ്ച രാഹുലിന്റെ വസതിയിൽ എത്തിയതിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെയാണ് ജയ്റാം രമേശിന്റെ കത്ത്.
അമിത് ഷാ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാണെന്നും എല്ലായിടത്തുനിന്നും വിവരങ്ങൾ ലഭ്യമാകുമെന്നതിനാൽ അതിന്റെ അടിസ്ഥാനത്തിലായിരിക്കും അദ്ദേഹത്തിന്റെ വിലയിരുത്തലെന്നും കോൺഗ്രസ് നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ മുൻ ദേശീയ അധ്യക്ഷൻ കൂടിയായ ആഭ്യന്തര മന്ത്രി, അന്നത്തെ മേഘാലയ സർക്കാറിന്റെ അഴിമതികളെയും സംഭവങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടും നടപടിയെടുത്തില്ല. അതിനാൽ അദ്ദേഹത്തിന് നോട്ടീസ് അയക്കുകയും ആരോപണം തെളിക്കുന്നതിനുള്ള എല്ലാ രേഖകളും ഹാജരാക്കാൻ ആവശ്യപ്പെടുകയും വേണമെന്നും രമേശ് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിനുശേഷം എൻ.പി.പി തലവൻ കോൺറാഡ് സാങ്മയുടെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിൽ വന്ന സർക്കാറിനെ ബി.ജെ.പി പിന്തുണക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.