'രാജ്യത്ത് വാക്‌സിനേഷന്‍ കുറയാന്‍ കാരണം കോണ്‍ഗ്രസ്'; ന്യായീകരണവുമായി ബി.ജെ.പി ഐ.ടി സെല്‍ തലവന്‍

ന്യൂഡല്‍ഹി: തിങ്കളാഴ്ചത്തെ റെക്കോര്‍ഡ് വാക്‌സിനേഷന് പിന്നാലെ ചൊവ്വാഴ്ച വാക്‌സിനേഷന്‍ നിരക്ക് കുത്തനെ കുറഞ്ഞതിന് കാരണക്കാര്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇന്ത്യയെ താഴ്ത്തിക്കെട്ടാനായി വാക്‌സിനേഷന്‍ നിരക്ക് കുറച്ചതെന്ന് പി. ചിദംബരത്തിന്റെ വിമര്‍ശനത്തിന് മറുപടിയായി അമിത് മാളവ്യ ട്വീറ്റ് ചെയ്തു. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ ഉള്‍പ്പെടെ വാക്‌സിനേഷനില്‍ വന്‍ തോതില്‍ കുറവുണ്ടായിരിക്കേയാണ് ബി.ജെ.പി നേതാവ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്.

'തിങ്കളാഴ്ചത്തെ റെക്കോര്‍ഡിന് പിന്നാലെ ചൊവ്വാഴ്ച 54.22 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇന്ത്യയെ താഴ്ത്തിക്കെട്ടാനായി ഇക്കാര്യത്തില്‍ മുടന്ത് കാട്ടിയത്. ചിദംബരത്തിന്റെ പരിഹാസം പഞ്ചാബ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ സുഹൃത്തുക്കളുടെ നേര്‍ക്കാവണം. ഞങ്ങളെ വെറുതെ വിടണം' -അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

രാജ്യത്ത് വാക്‌സിനേഷന്‍ നിരക്ക് കുത്തനെ കുറഞ്ഞതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം രംഗത്തെത്തിയിരുന്നു. ലോക റെക്കോര്‍ഡ് നേടാനായി വാക്‌സിന്‍ പൂഴ്ത്തിവെച്ചു എന്ന ആരോപണമാണ് ചിദംബരം ഉയര്‍ത്തിയത്. 'ഞായറാഴ് പൂഴ്ത്തിവെക്കും, തിങ്കളാഴ്ച വാക്‌സിന്‍ നല്‍കും, ചൊവ്വാഴ്ച വീണ്ടും പഴയ മുടന്തിലേക്ക് തിരിച്ചുപോകും. ഇതാണ് ഒരൊറ്റ ദിവസത്തിലെ വാക്‌സിനേഷന്‍ ലോക റെക്കോര്‍ഡിന്റെ രഹസ്യം. ഈ വീരകൃത്യം ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടുമെന്ന് എനിക്ക് ഉറപ്പാണ്' -ചിദംബരം ട്വീറ്റ് ചെയ്തു. മോദി സര്‍ക്കാറിന് ആരോഗ്യ മേഖലയിലെ നോബല്‍ സമ്മാനം തന്നെ ലഭിച്ചേക്കാമെന്നും ചിദംബരം പരിഹസിച്ചു.

രാജ്യത്ത് തിങ്കളാഴ്ചത്തെ റെക്കോര്‍ഡ് വാക്‌സിനേഷന് പിന്നാലെ ചൊവ്വാഴ്ച വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. തിങ്കളാഴ്ച 88 ലക്ഷത്തോളം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിദിന വാക്‌സിന്‍ ദൗത്യമെന്നാണ് കേന്ദ്രം വിശേഷിപ്പിച്ചത്. എന്നാല്‍, ഇതിന് പിന്നാലെ വാക്‌സിനേഷനില്‍ വന്‍ ഇടിവ് സംഭവിച്ചത് സംശയങ്ങള്‍ ഉയര്‍ത്തുകയാണ്.

ചൊവ്വാഴ്ച 53.86 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചത്. മുന്‍ ദിവസത്തെ അപേക്ഷിച്ച് വന്‍ ഇടിവാണ് ഈ നിരക്ക്. തിങ്കളാഴ്ചത്തെ 'റെക്കോര്‍ഡിന്' വേണ്ടി സംസ്ഥാനങ്ങള്‍ വാക്‌സിന്‍ പൂഴ്ത്തിവെച്ചോയെന്ന സംശയം ഉയര്‍ന്നുകഴിഞ്ഞു. തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കിയ 10 സംസ്ഥാനങ്ങളില്‍ ഏഴും ബി.ജെ.പി ഭരണത്തിലുള്ളവയാണെന്നത് ഈ സംശയം വര്‍ധിപ്പിക്കുന്നു.

Tags:    
News Summary - amit malavya reply to p chidambaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.