മോദി-അമിത് ഷാ-നഡ്ഡ കൂടിക്കാഴ്ച; മന്ത്രിസഭ പുനഃസംഘടന ഉടനുണ്ടായേക്കും

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടായേക്കുമെന്ന അഭ്യൂഹം ശക്തമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന കൂടിക്കാഴ്ച മണിക്കൂറുകൾ നീണ്ടു. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായുള്ള വിലയിരുത്തലുകൾക്കായാണ് ഇവർ കൂടിക്കാഴ്ച നടത്തിയതെന്ന് കരുതപ്പെടുന്നു.

രണ്ടാം മോദി സർക്കാറിന് രണ്ട് വർഷം തികയുന്ന സാഹചര്യത്തിൽ ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്താനാണ് മൂന്നുപേരും കൂടിക്കാഴ്ച നടത്തിയതെന്നാണ് ബി.ജെ.പി വൃത്തങ്ങൾ പറയുന്നത്. എന്നാൽ, കോവിഡ് രണ്ടാം തരംഗം നേരിടുന്നതിൽ സംഭവിച്ച വീഴ്ചയടക്കമുള്ള ഭരണ പരാജയങ്ങളിൽ നിന്ന് മുഖം രക്ഷിക്കാനുള്ള നടപടിയായി മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമെന്ന് തന്നെയാണ് അണിയറ സംസാരം.

വിവിധ മന്ത്രാലയങ്ങളുടെ പ്രകടനം സംബന്ധിച്ച് മന്ത്രിമാരിൽ നിന്ന് മോദി റിപ്പോർട്ട് തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ കൂടിക്കാഴ്ച. ഇനിയുള്ള ദിവസങ്ങളിൽ മോദി മറ്റ് മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുമെന്നറിയുന്നു. മന്ത്രാലയത്തിന്‍റെ പ്രകടനവും അടുത്തഘട്ടത്തിൽ നടപ്പാക്കേണ്ട കാര്യങ്ങളും ഈ കൂടിക്കാഴ്ചകളിൽ ചർച്ചയാകും. 

2019ൽ മോദി വീണ്ടും അധികാരമേറ്റ ശേഷം ഇതുവരെ മന്ത്രിസഭ പുനഃസംഘടിപ്പിക്കപ്പെട്ടിരുന്നില്ല. നിരവധി വകുപ്പുകൾ ഒന്നിച്ച് കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ ഉത്തരവാദിത്തങ്ങൾ ലഘൂകരിക്കാനും ആലോചനകൾ നടക്കുന്നുണ്ട്. കോവിഡ്, ഇന്ധന വിലവർധന തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖം രക്ഷിക്കാൻ പുനഃസംഘടന അനിവാര്യമാണെന്ന വിലയിരുത്തലാണ് പാർട്ടി നേതൃത്വത്തിനുള്ളത്.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർ പ്രദേശ് മന്ത്രിസഭയിലും സംസ്ഥാനത്തെ പാർട്ടി ഘടനയിലും മാറ്റങ്ങൾ വരുമെന്നും അഭ്യൂഹങ്ങളുണ്ട്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച രാവിലെ മോദിയുമായും ഉച്ചയ്ക്കു ശേഷം നഡ്ഡയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാഴാഴ്ച ആദിത്യനാഥ് അമിത് ഷായെയും കണ്ടിരുന്നു.

Tags:    
News Summary - Amid speculation over cabinet reshuffle at centre; Modi meets Amit Shah and JP Nadda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.