വിജ്ഞാപനമായി; അമരാവതി ഇനി ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം

അമരാവതി: അമരാവതിയെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി വിജ്ഞാപനം ചെയ്തത് സംസ്ഥാന സർക്കാർ. ആന്ധ്രാപ്രദേശ് പുനഃസംഘടന (ഭേദഗതി) 2026 നിയമപ്രകാരം അമരാവതിയെ പുതിയ തലസ്ഥാനമായി പ്രഖ്യാപിക്കുന്ന ഗസറ്റ് വിജ്ഞാപനത്തിൽ സര്‍ക്കാർ തിങ്കളാഴ്ച ഒപ്പുവച്ചു. ഗസറ്റ് പ്രകാരം, 2024 ജൂൺ 2 മുതൽ മുൻകാല പ്രാബല്യത്തോടെ വിജ്ഞാപനം പ്രാബല്യത്തിൽ വരും.

അവിഭക്ത അന്ധ്രാപ്രദേശ് ആന്ധ്രാപ്രദേശും തെലങ്കാനയുമായി വിഭജിച്ച് 12 വർഷങ്ങൾക്ക് ശേഷമാണ് തലസ്ഥാനം മാറ്റുന്നത്. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ നാഴികക്കല്ലെന്ന് എന്നാണ് തലസ്ഥാനമാറ്റത്തെ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വിശേഷിപ്പിച്ചത്. ആന്ധ്രാപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് ദ്രൗപതി മുർമു അംഗീകാരം നൽകിയതോടെയാണ് തലസ്ഥാന മാറ്റത്തിന് വഴിയൊരുങ്ങിയത്. പുതിയമാറ്റത്തിൽ ചന്ദ്രബാബു നായിഡു, രാഷ്ട്രപതി ദ്രൗപതി മുർമുവിന് അഗാധമായ നന്ദി രേഖപ്പെടുത്തി.

അമരാവതിയെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമാക്കണമെന്ന നിലപാടിൽ ഭരണകക്ഷിയായ ടി.ഡി.പി തുടക്കം മുതൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതിന് കേന്ദ്രസർക്കാരിന്‍റെ പിന്തുണയും ലഭിച്ചു. എന്നാൽ നേരത്തെ അധികാരത്തിലിരുന്ന വൈ.എസ്.ആർ കോൺഗ്രസ് ഇതിൽ നിന്ന് ഭിന്നമായി മൂന്ന് തലസ്ഥാനങ്ങൾ എന്ന പദ്ധതിയാണ് മുന്നോട്ടുവെച്ചിരുന്നത്. ഭരണനിർവഹണ തലസ്ഥാനമായി വിശാഖപട്ടണം, ജുഡീഷ്യൽ തലസ്ഥാനമായി കർണൂൽ, നിയമനിർമാണ തലസ്ഥാനമായി അമരാവതി എന്ന രീതിയിലായിരുന്നു വൈ.എസ്.ആർ കോൺഗ്രസിന്റെ നിർദേശം.

2014ൽ തെലങ്കാന രൂപീകരിക്കുമ്പോൾ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാനമായി 10 വർഷത്തേക്ക് ഹൈദരാബാദ് തുടരാനായിരുന്നു തീരുമാനം. 10 വർഷം പൂർത്തിയായ പശ്ചാത്തലത്തിലാണ് അമരാവതിയെ പുതിയ തലസ്ഥാനമായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. തെലങ്കാനയുടെ തലസ്ഥാനം ഹൈദരാബാദ് തന്നെയായിരിക്കും.

Tags:    
News Summary - Amaravati notified as Andhra Pradesh capital 12 years after bifurcation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.