അഹ്മദാബാദ്: എയർ ഇന്ത്യ വിമാനപകടത്തിൽ മരിച്ച ഡോക്ടർ ദമ്പതികളുടെയും മൂന്ന് കുഞ്ഞുങ്ങളുടെയും അവസാന സെൽഫി നൊമ്പരമാകുന്നു. ഉദയ്‌പൂരില്‍ നിന്നുള്ള ഡോ. പ്രതീക് ജോഷിയും ഭാര്യ ഡോ. കോനി വ്യാസും അഞ്ച് വയസ്സുള്ള ഇരട്ട ആൺകുട്ടികളായ പ്രദ്യുത്, നകുൽ, എട്ട് വയസ്സുള്ള മകൾ മിറായ എന്നിവരാണ് സെല്‍ഫിയിലുള്ളത്.
വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് കുടുംബം ഒരു സെൽഫിയെടുത്തു, കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുത്തു. പ്രതീക് ജോഷിക്കും കോനി വ്യാസിനും എതിർവശത്തെ സീറ്റുകളിലാണ് കുഞ്ഞുങ്ങളിരിക്കുന്നത്. ലണ്ടനിൽ താമസമാക്കാനുള്ള യാത്രയിലായിരുന്നു കുടുംബം. സെല്‍ഫിയില്‍ നോക്കി ചിരിക്കുന്ന ആ കുഞ്ഞുങ്ങളുടെ ചിത്രം എല്ലാവരിലും വേദനയുണർത്തുകയാണ്.
പുതിയൊരു ജീവിതം ആരംഭിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഈ കുടുംബം. കോനി വ്യാസും പ്രതീക് ജോഷിയും ഉദയ്‌പൂരിലെ ആശുപത്രിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. പിന്നീട് പ്രതീക് ജോഷിക്ക് ലണ്ടനിൽ ജോലി ലഭിക്കുകയും അവിടെ താമസമാക്കുകയും ചെയ്തു. കുടുംബത്തെയും ലണ്ടനിലേക്ക് എത്തിക്കാനുള്ള തയാറെടുപ്പിലായിരുന്നു അദ്ദേഹം. രാജസ്ഥാനിലെ ബൻസ്വാരയിലെ സ്വകാര്യ ആശുപത്രിയിൽ പാത്തോളജിസ്റ്റായി ജോലി ചെയ്തിരുന്ന കോമി ലണ്ടനിലേക്ക് പോകാനായി കഴിഞ്ഞ മാസം ജോലി രാജിവെച്ചു.
ഒടുവിൽ ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടുപോകാൻ ദിവസങ്ങൾക്ക് മുമ്പ് പ്രതീക് ജോഷി നാട്ടിലെത്തുകയായിരുന്നു. ലണ്ടനിലേക്ക് യാത്ര തിരിക്കവെയാണ് കുടുംബത്തെ ഒന്നാകെ ആകാശ ദുരന്തം തട്ടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.