ഡൽഹിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ന്യൂഡൽഹി: ഡൽഹി വസന്ത് കുഞ്ചിലെ ഹോട്ടൽ മുറിയിൽ എയർ ഇന്ത്യ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ സ്വദേശിയായ ക്യാപ്റ്റൻ സണ്ണി അസൽദേക്കറാണ് മരിച്ചത്. ലേ ഓവറിന്റെ ഭാഗമായി ഹോട്ടലിൽ താമസിക്കുകയായിരുന്നു അദ്ദേഹം.
വെളളി വൈകിട്ടാണ് പൈലറ്റിനെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിൽ ജോലി ചെയ്തിരുന്ന സണ്ണി അസൽദേക്കർ ഏതാനും മാസങ്ങൾക്ക് മുമ്പാണ് എയർ ഇന്ത്യയിൽ ചേർന്നത്. ശനിയാഴ്ച പുലർച്ചെ ഒരു വിമാനം സർവിസ് നടത്തേണ്ടിയിരുന്നതായും എയർ ഇന്ത്യ അറിയിച്ചു.
സെപ്റ്റംബർ 10നാണ് പൈലറ്റ് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തത്. അടുത്ത ദിവസം സഹോദരൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഹോട്ടൽ മാനേജറെ വിവരം അറിയിച്ചു. മാനേജർ മുറിയിലെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മാസ്റ്റർ കീ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് പൈലറ്റിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് വസന്ത് കുഞ്ച് നോർത്ത് പൊലീസ് സ്ഥലത്തെത്തി. പൈലറ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് ക്രൈം ടീം ഹോട്ടലിലെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
പൈലറ്റിന്റെ മരണത്തിൽ എയർ ഇന്ത്യ ദുഃഖം രേഖപ്പെടുത്തി. കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.