വിദ്യാർഥി സമരത്തെ തെറ്റായി ചിത്രീകരിച്ചു; എസ്.ഐ.ഒ പരാതിയിൽ ‘സി ന്യൂസ്’ ചാനലിന് രണ്ടു ലക്ഷം പിഴ ചുമത്തി NBDSA
ന്യൂഡൽഹി: അലീഗഢ് മുസ്ലിം സർവകലാശാലയിൽ എസ്.ഐ.ഒ സംഘടിപ്പിച്ച വിദ്യാർഥി സമരത്തെ തെറ്റായി ചിത്രീകരിച്ച സീ ന്യൂസ് ചാനലിന് രണ്ടു ലക്ഷം രൂപ പിഴ. എസ്.ഐ.ഒ ദേശീയ സെക്രട്ടറി തൽഹ മന്നാൻ നൽകിയ പരാതിയിൽ ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ്സ് അതോറിറ്റിയാണ് (NBDSA) പിഴ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് പ്രകോപനപരവും തെറ്റിധരിപ്പിക്കുന്നതുമായ വാർത്താ സംപ്രേഷണം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.ഐ.ഒ സീ ന്യൂസിനെതിരെ പരാതി നൽകിയത്. വിദ്യാർഥി സമരത്തിനിടെ ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിളിച്ച മുദ്രാവാക്യങ്ങളെ തീവ്രവാദവുമായി ബന്ധപ്പെടുത്തി വർഗീയവും പ്രകോപനപരവുമായ രീതിയിൽ ചാനൽ ചിത്രീകരിക്കുകയായിരുന്നു. വാർത്തയുടെ വിഡിയോയും ഇരുവിഭാഗത്തിന്‍റെ വാദങ്ങളും പരിശോധിച്ച ശേഷമാണ് NBDSA പിഴ ചുമത്തിയത്.
സർവകലാശാലയിലെ ഫീസ് വർധനവിനെതിരെ എസ്.ഐ.ഒ സംഘടിപ്പിച്ച സമരത്തിനിടയിലെ ഫലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ മാത്രം ഉയർത്തിക്കാട്ടി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ചാനൽ വാർത്ത സംപ്രേഷണം ചെയ്തതെന്ന NBDSA നിരീക്ഷിച്ചു ഫീസ് വർധനവിനെതിരെയുള്ള എതിർപ്പ് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു വിദ്യാർഥികൾ സമരം നടത്തിയത്. ഫലസ്തീൻ സംബന്ധമായ മുദ്രാവാക്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും സമരത്തിന്റെ പ്രധാന ലക്ഷ്യമായ ഫീസ് വർധനവ് പൂർണമായി ഒഴിവാക്കി വാർത്ത വളച്ചൊടിച്ചെന്നും NBDSA കണ്ടെത്തി.
നിഷ്പക്ഷമായ റിപ്പോർട്ടിങ്ങിനു പകരം പ്രകോപനപരമായ ശൈലിയാണ് വാർത്തയിൽ ഉപയോഗിച്ചതെന്നും എൻ.ബി.ഡി.എസ്.എ വ്യക്തമാക്കി. വാർത്തയുടെ വിഡിയോയും അനുബന്ധ ലിങ്കുകളും വെബ്സൈറ്റിൽനിന്നും യൂട്യൂബിൽനിന്നും ഏഴു ദിവസത്തിനകം നീക്കം ചെയ്യാനും ചാനലിന് നിർദേശം നൽകി. NBDSA ഉത്തരവിനെ എസ്.ഐ.ഒ സ്വാഗതം ചെയ്തു.
ഉത്തരവാദ പത്രപ്രവർത്തനം, സന്ദർഭോചിതമായ റിപ്പോർട്ടിങ്, ജനാധിപത്യപരമായ ആവിഷ്കാര സ്വാതന്ത്ര്യം എന്നീ തത്വങ്ങൾക്ക് ലഭിച്ച അംഗീകാരമണെന്നും ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തുന്ന സമാധാനപരമായ പ്രതിഷേധങ്ങളെ വർഗീയവത്കരിക്കുകയോ ക്രിമിനൽ പശ്ചാത്തലമുള്ളതായി ചിത്രീകരിക്കുകയോ ചെയ്യരുതെന്നും എസ്.ഐ.ഒ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.