ഇന്ധനക്ഷാമം കാരണം എയർ ഇന്ത്യ ജൂലൈ വരെയുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും റദ്ദാക്കുകയാണെന്ന വാർത്തകൾക്ക് പ്രതികരണവുമായി എയർ ഇന്ത്യ. വർധിച്ചു വരുന്ന ചെലവുകൾക്കിടയിൽ എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകൾ കുറച്ചിട്ടുണ്ടെങ്കിലും പൂർണമായും വെട്ടിക്കുറച്ചിട്ടില്ലെന്നും ഈ വാർത്ത അടിസ്ഥാനരഹിതമാണെന്നും കമ്പനി വ്യക്തമാക്കി.
ജൂൺ മുതൽ മൂന്ന് മാസക്കാലയളവിൽ നൂറോളം സർവ്വീസുകൾ കുറക്കാനാണ് കമ്പനി നീക്കം. ഡൽഹിയിൽ നിന്ന് ഷിക്കാഗോ, നൊവാർക്ക്, സിംഗപ്പൂർ, ഷാങ്ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ പൂർണമായും നിർത്തിവെച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധം കാരണമുണ്ടായ ഇന്ധന വില വർധനയും വിമാന റൂട്ടിന്‍റെ വികസനവും ക്രൂ ചെലവും കാരണം വൻ സമ്മർദ്ദമാണ് എയർലൈൻ നേരിടുന്നത്.
ഒരു എയർലൈനിന്‍റെ പ്രവർത്തനച്ചെലവിന്‍റെ 40 ശതമാനം വരെ ഇന്ധനമാണ്. ഇന്ധന വിലയിലെ വർധന ദീർഘദൂര വിമാനക്കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. പ്രവർത്തനച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർലൈൻ കമ്പനി സർവീസുകളിൽ പലതും റദ്ദാക്കാൻ തീരുമാനിച്ചത്. യാത്രകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ തീരുമാനമെടുത്തതോടെ പ്രവാസികൾ ആശങ്കയിലായിരിക്കുകയാണ്. കുറഞ്ഞ ചെലവിൽ നാട്ടിലേക്കെത്താൻ പ്രവാസികളെ സഹായിക്കുന്ന എയർ ഇന്ത്യയുടെ സർവീസ് ഇല്ലാതാകുന്നതോടെ പ്രവാസികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര പ്രതിസന്ധിയിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.