എയർ ഇന്ത്യ
മുംബൈ: പുറപ്പെടുന്നതിന് തൊട്ടുമുമ്പ് എയർക്രാഫ്റ്റ് കാബിനിൽ കടുത്ത ചൂട് അനുഭവപ്പെട്ടതിനെത്തുടർന്ന് ഭുവനേശ്വറിൽ നിന്ന് ഡെൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം കാൻസൽ ചെയ്തു. എയർ ഇന്ത്യ പത്രക്കുറിപ്പിലൂടെയാണ് ഇതറിയിച്ചത്. എന്നാൽ വിമാനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏതുതരം വിമാനമാണെന്നോ എത്ര യാത്രക്കാർ ഉണ്ടായിരുന്നെന്നോ എത്ര മണിക്കാണ് പുറടെപ്പടേണ്ടിയിരുന്നത് എന്നൊക്കെയുള്ള വിവരങ്ങൾ പത്രക്കുറിപ്പിലില്ല.
ആഗസ്റ്റ് മൂന്നിന് ഭുവനേശ്വറിൽ നിന്ന് ഡെൽഹിക്ക് പുറപ്പെടേണ്ടിയിരുന്ന എ.ഐ 500 വിമാനം കാബിൻ ചൂട് അധികമായതിനെത്തുടർന്ന് കാൻസൽ ചെയ്തു എന്നു മാത്രമാണ്കുറിപ്പിലുള്ളത്. ഒപ്പം യാത്രക്കാരെ ഡെൽഹിയിലെത്തിക്കാനുള്ള സമാന്തര സംവിധാനം ഒരുക്കുമെന്നുമാണുള്ളത്.
ഇന്നലെ ഉച്ചക്ക് 12.35ന് പുറപ്പെട്ട് 2.55ന് ഡെൽഹിയിൽ എത്തേണ്ടിയിരുന്ന എ321 എന്ന വിമാനമാണ് കാൻസൽ ചെയ്തതെന്നാണ് വെബ്സൈറ്റിൽ നിന്ന് മനസിലാകുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒപ്പം സിംഗപ്പൂരവിൽ നിന്ന് ചെന്നൈക്ക് പുറപ്പെടേണ്ടിയിരുന്ന എ1349 വിമാനവും അവസാന നിമിഷം കാൻസൽ ചെയ്തു. മെയിന്റനൻസിൽ വന്ന ബുദ്ധിമുട്ടുകൾ കാരണമാണ് കാൻസൽ ചെയ്യേണ്ടിവന്നതെന്ന് മറ്റൊരു പത്രക്കുറിപ്പിൽ എയർ ഇന്ത്യ പറയുന്നു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ റിപ്പോർട്ടിൽ നൂറിലേറെ സുരക്ഷാ വീഴ്ചകൾ കണ്ടതിന്റെയും അഹ്മദാബാദിൽ 241 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന്റെയും പശ്ചാത്തലത്തിൽ വിമാനങ്ങളുടെ സുരക്ഷക്ക് രാജ്യം അതീവ ശ്രദ്ധ കൊടുക്കുന്നതിനിടെയാണ് ഈ സംഭവങ്ങൾ. കഴിഞ്ഞയാഴ്ച ഡി.ജി.സി.എ കണ്ടെത്തിയ എയർ ഇന്ത്യയുടെ 100 വീഴ്ചകളിൽ ഏഴെണ്ണം ലെവൽ 1 വീഴ്ചകളായിരുന്നു. അതീവ സുരക്ഷാ വീഴ്ചകളായിരുന്നു ഇവയെന്നതിനാൽ അടിയന്തര പരിഹാരമായിരുന്നു നിർദ്ദേശിച്ചിരുന്നത്.
എയർ ഇന്ത്യയുടെ ട്രെയിനിങ്, സ്റ്റാഫിന്റെ വിശ്രമസമയം, ഡ്യൂട്ടി രീതികൾ, എയർ ഫീൽഡ് യോഗ്യതകൾ തുടങ്ങിയവയൊക്കെ വിചാരണക്ക് വിധേയമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.