ന്യൂഡൽഹി: 270 ലധികം പേരുടെ ജീവൻ നഷ്ടമായ അഹമദാബാദ് വിമാനാപകടത്തിൽ എയർ ഇന്ത്യ, ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്ര ശേഖരൻ മാപ്പ് പറഞ്ഞു. പ്രമുഖ മാധ്യമ സ്ഥാപനത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മാപ്പ് പറഞ്ഞത്.
"ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയില്ല. ടാറ്റയുടെ വിമാനത്തിന് തന്നെ ഇത്തരമൊരു അപകടം സംഭവിച്ചതിൽ കുറ്റബോധമുണ്ട്. നമുക്കിപ്പോൾ ആകെ ചെയ്യാൻ കഴിയുന്നത് അവരുടെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കുക എന്നതാണ്. അവർക്ക് എല്ലാ സഹായവും നൽകും." അദ്ദേഹം പറഞ്ഞു.
വിമാനം തകർന്നതിന്‍റെ യഥാർഥ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണം പൂർത്തി ആയാലേ എന്തെങ്കിലും പറയാൻ കഴിയൂ എന്ന് അദ്ദേഹം മറുപടി നൽകി. അന്വേഷണത്തിനായി എയർ ക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിക്കുകയും ഡി.ജി.സി.എ കമ്മിറ്റിയെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ പ്രാഥമിക ഫലം ലഭിക്കുമെന്നാണ് കരുതുന്നതുന്നത്.
അപകടത്തിനെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ ഉണ്ടെങ്കിലും എയർ ഇന്ത്യയുടെ അപകടത്തിൽപ്പെട്ട എ1-171 വിമാനത്തിന് ഇതിനു മുമ്പ് അപകടത്തിൽപ്പെട്ട ചരിത്രം ഇല്ല. എൻജിന്‍റെ കാര്യം നോക്കിയാൽ വലതു വശത്തെ എൻജിൻ മാർച്ചിൽ സ്ഥാപിച്ചതാണ്. വലതു വശത്തെ എൻജിൻ 2023 ലാണ് സർവീസ് ചെയതത്. അതിന്‍റെ അടുത്ത സർവീസ് ഈ വർഷം ഡിസംബറിലായിരുന്നു വരേണ്ടിയിരുന്നത്. പൈലറ്റുമാരും അനുഭവ സമ്പത്തുള്ളവരായിരുന്നു. കാപ്റ്റൻ സഭർവാളിന് 11500 മണിക്കൂറിൽ കൂടുതൽ വിമാനം പറത്തി എക്സപീരിയൻസ് ഉണ്ടായിരുന്നു. ഫസ്റ്റ് ഓഫീസർ ക്ലൈവിന് 3400 മണിക്കൂറും. അതു കൊണ്ടു തന്നെ പൈലറ്റുമാരുടെ പിഴവാണെന്ന് അന്തിമമായി വിധിക്കാൻ കഴിയില്ല. യഥാർഥത്തിൽ എന്താണെന്ന് സംഭവിച്ചതെന്ന് ബ്ലാക്ക് ബോക്സ് പറയുമെന്നും അതു വരെ കാത്തിരിക്കണമെന്നും ചന്ദ്ര ശേഖരൻ പറഞ്ഞു.
അതു പോലെ ഡി.ജി.സി.എ അടുത്ത കാലത്ത് എയർ ഇന്ത്യക്കെതിരെ പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് അത് എ1-71മായി ബന്ധപ്പെട്ടല്ലായിരുന്നുവെന്ന് അദ്ദേഹം മറുപടി നൽകി. വിമാനം വൈകിയതുമായി ബന്ധപ്പെട്ടാണ് പിഴ ചുമത്തിയത്. ഇത് വിമാനത്തിന്‍റെ സുരക്ഷയുമായി ബന്ധമുള്ളതല്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ വിമാനം പറക്കാൻ അനുമതി ലഭിക്കുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.