മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറെ കണ്ടെത്താനുള്ള നീക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. നിലവിലെ സി.ഇ.ഒ കാംബെൽ വിൽസൺ ഈ വർഷം അവസാനം സ്ഥാനമൊഴിയാനിരിക്കെ, വ്യാഴാഴ്ച ചേരുന്ന ബോർഡ് യോഗം പുതിയ മേധാവിയെ സംബന്ധിച്ച നിർണായക ചർച്ചകൾ നടത്തും.
ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം രണ്ട് പേരാണ് നിലവിൽ ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ മുൻനിരയിലുള്ളത്. എയർ ഇന്ത്യയുടെ നിലവിലെ ചീഫ് കൊമേഴ്‌സ്യൽ ഓഫിസറായ നിപുൺ അഗർവാൾ, വിസ്താരയുടെ മുൻ സി.ഇ.ഒയും നിലവിൽ സിംഗപ്പൂർ എയർലൈൻസിന്റെ (എസ്.ഐ.എ) മുതിർന്ന എക്‌സിക്യൂട്ടീവുമായ വിനോദ് കണ്ണനിലേക്കുമാണ് ചർച്ചകൾ കേന്ദ്രീകരിച്ചിരിക്കുന്നത്.
ടാറ്റ ഗ്രൂപ്പ് എയർലൈൻ ഏറ്റെടുത്തതിന് പിന്നാലെ 2022ലാണ് നിപുൺ അഗർവാൾ എയർ ഇന്ത്യയിൽ ചുമതലയേൽക്കുന്നത്.എയർ ഇന്ത്യയുടെ വമ്പിച്ച വിമാന ഓർഡറുകളിലും നെറ്റ്‌വർക്ക് പരിഷ്‌കരണത്തിലും നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. 2001 മുതൽ സിംഗപ്പൂർ എയർലൈൻസിന്റെ ഭാഗമായ വിനോദ് കണ്ണന് ഇന്ത്യൻ വ്യോമയാന വിപണിയിൽ വലിയ പരിചയസമ്പത്തുണ്ട്.
എയർ ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയന നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, ഇരു കമ്പനികളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയുന്ന ഒരാളെയാകും ബോർഡ് പരിഗണിക്കുക.
ലയിപ്പിച്ച കമ്പനിയിൽ 25.1 ശതമാനം ഓഹരിയുള്ള സിംഗപ്പൂർ എയർലൈൻസിന് വിനോദ് കണ്ണന്റെ നിയമനം കൂടുതൽ ആത്മവിശ്വാസം നൽകും. അതേസമയം, എയർലൈനിന്റെ ആഭ്യന്തര മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന നിപുൺ അഗർവാളിന് സ്ഥാപനത്തിനുള്ളിലെ പ്രവർത്തനങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ട്.
ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം എയർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതാണ്. 2026 സാമ്പത്തിക വർഷത്തിൽ എയർലൈൻ 22,000 കോടി രൂപയിലധികം നഷ്ടം പ്രതീക്ഷിക്കുന്നുണ്ട്.
അടുത്തിടെയുണ്ടായ സാങ്കേതിക അപകടങ്ങളും തുടർന്നുണ്ടായ കർശനമായ നിയന്ത്രണ നടപടികളും പുതിയ മേധാവിക്ക് കൈകാര്യം ചെയ്യേണ്ടി വരും.വ്യാഴാഴ്ചത്തെ യോഗത്തിൽ പേര് ചർച്ച ചെയ്യുമെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കില്ലെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.