ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ടി.വി.കെയിൽ ചേർന്ന വിമത എം.എൽ.എമാരുടെ രാജി അംഗീകരിച്ച സ്പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ മദ്രാസ് ഹൈകോടതിയിൽ. വിമതരായ നാല് എം.എൽ.എമാരുടെ രാജി അംഗീകരിച്ച് മണ്ഡലങ്ങൾ ഒഴിവായതായി പ്രഖ്യാപിച്ച സ്പീക്കറുടെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം.
രാജിയെത്തുടർന്ന് നാല് നിയമസഭാ മണ്ഡലങ്ങൾ ഒഴിഞ്ഞു കിടക്കുന്നതായി പ്രഖ്യാപിച്ച സ്പീക്കറുടെ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ വിപ്പ് അഗ്രി കൃഷ്ണമൂർത്തിയാണ് ഹരജി നൽകിയത്. നിയമപരമായ തർക്കം പരിഹരിക്കപ്പെടുന്നതുവരെ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് തടയണമെന്നും ഹരജിയിൽ കോടതിയോട് ആവശ്യപ്പെട്ടു. പാർട്ടി വിപ്പ് ലംഘിച്ച് ടി.വി.കെ സർക്കാരിന് അനുകൂലമായി വിശ്വാസവോട്ടിൽ പിന്തുണ നൽകിയ എം.എൽ.എമാർ രാജിവെച്ച് ഭരണകക്ഷിയായ ടി.വി.കെയിൽ ചേർന്നിരുന്നു. ഈ രാജി അംഗീകരിച്ചതിലൂടെ കൂറുമാറ്റ നിരോധന നിയമത്തിന്റെ ആത്മാവ് തന്നെ ലംഘിക്കപ്പെട്ടുവെന്നാണ് അണ്ണാ ഡി.എം.കെയുടെ വാദം. കേസിൽ ബുധനാഴ്ച മദ്രാസ് ഹൈക്കോടതി വാദം കേൾക്കും.
മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന ടി.വി.കെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതോടെ അണ്ണാ ഡി.എം.കെയിൽ വലിയ പിളർപ്പുണ്ടായിരുന്നു. പാർട്ടി നേതൃത്വത്തിന്റെ നിർദേശത്തെ അവഗണിച്ച് ടി.വി.കെ സർക്കാറിന്റെ വിശ്വാസ വോട്ടെടുപ്പിനിടെ, മുൻ മന്ത്രി സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിൽ 25 അണ്ണാ ഡി.എം.കെ എം.എൽ.എമാർ വിജയ് സർക്കാറിനെ പിന്തുണച്ചത് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു. വോട്ടെടുപ്പിനുശേഷം അണ്ണാ ഡി.എം.കെ വിപ്പ് അഗ്രി കൃഷ്ണമൂർത്തി കൂറുമാറ്റ നിരോധന നിയമപ്രകാരം വിമത എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അയോഗ്യതാ ഹരജിയിൽ വിധി പുറപ്പെടുവിക്കുന്നതിനുമുമ്പ് നാല് വിമത എം.എൽ.എമാർ നിയമസഭയിൽ നിന്ന് രാജിവച്ച് ഭരണകക്ഷിയായ ടി.വി.കെയിൽ ചേരുകയായിരുന്നു. അവരുടെ രാജി സ്പീക്കർ സ്വീകരിക്കുകയും ചെയ്തു.
അയോഗ്യതാ നടപടികൾ പുരോഗമിക്കുമ്പോൾ രാജി സ്വീകരിക്കുന്നത് കൂറുമാറ്റ നിരോധന നിയമത്തിന്റെ ഉദ്ദേശത്തെ പരാജയപ്പെടുത്തുന്നുവെന്നും നിയമസഭാംഗങ്ങൾക്ക് സൂക്ഷ്മപരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ അവസരം നൽകുന്നുവെന്നും ഹരജിയിൽ പറയുന്നു. അയോഗ്യതാ ഹരജികളിൽ ആദ്യം തീരുമാനമെടുക്കാൻ സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, നിയമസഭാംഗങ്ങൾ സ്വമേധയാ സമർപ്പിച്ച രാജി സ്വീകരിക്കണോ നിരസിക്കണോ എന്ന് തീരുമാനിക്കാൻ സ്പീക്കർക്ക് പ്രത്യേക അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ വാദിച്ചു.
വിജയ് സർക്കാറിനെതിരെ കുതിരക്കച്ചവടം, വിമത എം.എൽ.എമാർക്കെതിരെ പിന്നിൽ നിന്ന് കുത്തൽ എന്നിവ അണ്ണാ ഡി.എം.കെ മേധാവി എടപ്പാടി കെ. പളനിസ്വാമി ആരോപിച്ചിരുന്നു. എം.എൽ.എമാരുടെ കൂറുമാറ്റത്തെ ‘കുതിരക്കച്ചവടം’ എന്നാണ് ഡി.എം.കെ പ്രസിഡന്റ് എം.കെ. സ്റ്റാലിൻ വിശേഷിപ്പിച്ചത്. വിജയ് നിയമസഭാംഗങ്ങളെ ‘വിലയ്ക്ക് വാങ്ങാൻ’ ശ്രമിച്ചുവെന്നും ആരോപിച്ചു. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച് ടി.വി.കെ രംഗത്തെത്തിയിരുന്നു. മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കൾ സ്വമേധയാ ടി.വി.കെയിൽ ചേരുന്നതാണെന്നായിരുന്നു മന്ത്രി കെ.എ. സെങ്കോട്ടയ്യന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.