വിദേശ ജോലിയല്ല, ഇന്ത്യന്‍ സൈന്യത്തിൽ അഗ്നിവീര്‍ നിയമനമാണ് ഞങ്ങൾക്ക് വേണ്ടത്: നേപ്പാളില്‍ മുന്‍ ഗൂര്‍ഖാ സൈനികരുടെ പ്രതിഷേധം

കാഠ്മണ്ഡു: ഇന്ത്യന്‍ സൈന്യത്തിലേക്ക് അ​ഗ്നിപഥ് പദ്ധതി വഴി നേപ്പാളിലെ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഗൂര്‍ഖാ സൈനികർ നേപ്പാളിലെ പൊഖാറ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തിലും സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ സൈന്യത്തിലും നേപ്പാളി പൗരന്മാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും 2020 മുതല്‍ നേപ്പാളി യുവാക്കളുടെ റിക്രൂട്ട്‌മെന്‍റ് തടസപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ധീരജ് സേഥിന്‍റെ നേപ്പാള്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് പ്രതിഷേധം നടന്നത്. 

ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റവും ശക്തമായ സഹകരണ ബന്ധങ്ങളിലൊന്നാണ് ഇന്ത്യന്‍ സൈന്യത്തിലെ ഗൂര്‍ഖാ സൈനികരുടെ റിക്രൂട്ട്‌മെന്‍റ്. 'ഇന്ത്യന്‍ എക്‌സ്-സര്‍വീസ്മാൻ ഗൂര്‍ഖാ ബ്രിഗേഡ് നേപ്പാള്‍ പൊഖാറ'യുടെ നേതൃത്വത്തിലാണ് ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. റിക്രൂട്ട്‌മെന്റ് ഉടനടി പുനരാരംഭിക്കുക, പേരില്‍ 'സൈനികന്‍' എന്ന് ഉപയോഗിക്കുന്ന മുൻ സൈനിക സംഘടനകളുടെ അംഗീകാരം പുതുക്കുക എന്നീ രണ്ട് ആവശ്യങ്ങളടങ്ങുന്ന നിവേദനം ജില്ലാ ഭരണകൂടം വഴി ഇവര്‍ ഫെഡറല്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു.

സുഗൗലി സന്ധിക്കുശേഷം 207 വര്‍ഷമായി ഇന്ത്യന്‍ സൈന്യത്തിലേക്ക് നേപ്പാളി യുവാക്കളെ എടുക്കുന്ന പ്രക്രിയ തുടർന്നിരുന്നുവെന്നും എന്നാല്‍ ഇന്ത്യ അഗ്നിപഥ് പദ്ധതി ആരംഭിച്ചതോടെ, വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേപ്പാള്‍ സര്‍ക്കാര്‍ നേപ്പാളി യുവാക്കളെ ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നതില്‍ നിന്ന് വിലക്കിയിരിക്കുകയാണെന്നും ബ്രിഗേഡ് ചെയര്‍മാൻ കേണൽ കൃഷ്ണ ബഹാദൂര്‍ ഖത്രി പറഞ്ഞു

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പോകുന്നതിനേക്കാള്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാനാണ് നേപ്പാളി യുവാക്കള്‍ക്ക് താല്പര്യം. റിക്രൂട്ട്‌മെന്‍റ് നിര്‍ത്തിവെച്ചത് നേപ്പാളി യുവാക്കളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും തലമുറകളായുള്ള ഗൂര്‍ഖാ സൈനിക പാരമ്പര്യത്തിന് ഭീഷണിയായെന്നും ഖത്രി പറഞ്ഞു. കൂടാതെ, വിദേശ രാജ്യങ്ങളിലെ തുച്ഛ വരുമാനമുള്ള ജോലികള്‍ക്ക് മികച്ചൊരു ബദലായി അഗ്നിപഥ് പദ്ധതി മാറുമെന്നും അദ്ദേഹം വാദിച്ചു.

2022ലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സായുധ സേനയിലേക്കുള്ള പുതിയ റിക്രൂട്ട്‌മെന്‍റ് മാതൃകയായി 'അഗ്നിപഥ്' പദ്ധതി കൊണ്ടുവന്നത്. ഇതിലൂടെ തെരഞ്ഞെടുക്കുന്ന 'അഗ്നിവീറുകള്‍' എന്ന് വിളിക്കപ്പെടുന്ന സൈനികർക്ക് നാല് വര്‍ഷമാണ് സേവന കാലാവധി. ഇതിനുശേഷം 25% വരെ ആളുകളെ ദീര്‍ഘകാല സൈനിക സേവനത്തിനായി നിലനിര്‍ത്തും. എന്നാല്‍ അഗ്നിവീറുകളുടെ ഈ നിലനിർത്തൽ ശതമാനം ഉയര്‍ത്താന്‍ ഇന്ത്യന്‍ സായുധ സേന ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.  കോവിഡ് മഹാമാരി കാരണം 2020 ഓടെ റിക്രൂട്ട്‌മെന്റ് തടസ്സപ്പെട്ടിരുന്നു. 

റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ സേവന കാലാവധിക്ക് ശേഷമുള്ള ഭാവി സംബന്ധിച്ച് കൂടുതൽ വ്യക്തത വരുന്നത് വരെ അഗ്നിപഥ് പദ്ധതിക്ക് കീഴിലുള്ള ഗൂര്‍ഖകളുടെ റിക്രൂട്ട്‌മെന്‍റ് നിര്‍ത്തിവെക്കാന്‍ 2022ല്‍ നേപ്പാള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. 1947ലെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം, ഇന്ത്യ, യുകെ, നേപ്പാള്‍ എന്നിവ തമ്മിലുണ്ടാക്കിയ ത്രികക്ഷി കരാറാണ് ബ്രിട്ടനും ഇന്ത്യക്കും ഗൂര്‍ഖകളെ റിക്രൂട്ട് ചെയ്യുന്നത് തുടരാൻ അനുമതി നൽകിയത്. 1815ലെ ആംഗ്ലോ-നേപ്പാളീസ് യുദ്ധത്തിനുശേഷം ഈസ്റ്റ് ഇന്ത്യ കമ്പനി റിക്രൂട്ട് ചെയ്യാൻ തുടങ്ങിയതുമുതൽ ഇവർ ബ്രിട്ടീഷ് സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

1947ല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തിലെ ആറ് ഗൂര്‍ഖാ റെജിമെന്റുകള്‍ സ്വതന്ത്ര ഇന്ത്യന്‍ സൈന്യത്തിന്‍റെ ഭാഗമായതുമുതല്‍ ഇന്ത്യന്‍ സൈന്യത്തിന് ഗൂര്‍ഖാ റെജിമെന്റുകളുണ്ട്. അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ജോലി ചെയ്യാന്‍ സൈനികരെ അയക്കണമോ എന്ന് ഇനി തീരുമാനിക്കേണ്ടത് കാഠ്മണ്ഡുവാണെന്ന് മുന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ ആഗസ്റ്റ് 3ന് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Protest by former Gurkha soldiers in Nepal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.