ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ താലിബാൻ ഭരണകൂടം അധികാരത്തിലേറി അഞ്ച് വർഷം തികയുന്ന വേളയിൽ വിജയദിനാഘോഷത്തിന്‍റെ ഭാഗമായുള്ള സ്വീകരണ ചടങ്ങ് സംഘടിപ്പിക്കാനൊരുങ്ങി താലിബാന്‍ നയതന്ത്ര പ്രതിനിധി. ആഗസ്റ്റ് 17 ന് ന്യൂഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ വെച്ച് താലിബാന്‍ പ്രതിനിധി നൂർ അഹമ്മദ് നൂർ ആണ് പരിപാടിക്ക് നേതൃത്വം നൽകുക. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഈ പുതിയ നീക്കത്തെ കണക്കാക്കാം.
നയതന്ത്രജ്ഞർ, പ്രമുഖ വ്യക്തികൾ, അഫ്ഗാൻ പ്രവാസികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തേക്കും. ഇന്ത്യൻ സർക്കാരിന്റെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മിക്ക രാജ്യങ്ങളെയും പോലെ ഇന്ത‍്യ ഔദ്യോഗികമായി താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ലെങ്കിലും നിലവിലെ സംഭവവികാസങ്ങൾ നയതന്ത്ര വളർച്ചക്ക് കാരണമായേക്കുമെന്നും സൂചിപ്പിക്കുന്നു.
2021 ഓഗസ്റ്റിൽ അഷ്‌റഫ് ഗനി സർക്കാരിന്റെ പതനത്തിന് മുമ്പ് അഫ്ഗാൻ എംബസി സംഘടിപ്പിച്ചിരുന്ന മറ്റ് പരിപാടികൾ പോലെയായിരിക്കും ഈ സ്വീകരണവും. താലിബാൻ ന്യൂഡൽഹിയിൽ നേതൃത്വം നൽകുന്ന ആദ്യ പരിപാടിയായതിനാൽ ഇത് വ്യത്യസ്തമായിരിക്കും എന്നാണ് ചില വിദഗ്ദർ വിലയിരുത്തുന്നത്. പരിപാടിയിൽ ഏതെല്ലാം ഇന്ത‍്യന്‍ പ്രതിനിധികൾ പങ്കെടുത്തേക്കുമെന്നതിനെപ്പറ്റി നിലവിൽ സൂചനയില്ല.
കഴിഞ്ഞ മാസങ്ങളിൽ വിവിധ രാജ്യങ്ങൾ ഇന്ത‍്യയിൽ സംഘടിപ്പിച്ച നയതന്ത്ര ചടങ്ങുകളിൽ നൂർ അഹമ്മദ് പങ്കെടുത്തിട്ടുണ്ട്. വരാനിരിക്കുന്ന ചടങ്ങ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രധാന്യമർഹിക്കുന്നുണ്ട്. താലിബാന്‍ ഭരണകൂടം അധികാരത്തിലേറിയതിന് പിന്നാലെ ഇന്ത‍്യയിൽ നിയമിതനായ ആദ്യ താലിബാന്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ് നൂർ അഹമ്മദ്.
ഇന്ത‍്യയും അഫ്ഗാനിസ്താനും തമ്മിൽ നയതന്ത്രബന്ധം ദൃഢമാക്കുന്നതിന്‍റെ ഭാഗമായി വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും അദ്ദേഹം നിരന്തരം ചർച്ചകൾ നടത്തിയിരുന്നു. താലിബാന്‍ വിദേശ കാര്യമന്ത്രി അമീർ ഖാന്‍ മുത്തഖി കഴിഞ്ഞ ഒക്ടോബറിൽ ഇന്ത‍്യയിൽ സന്ദർശനം നടത്തിയതിന് പിന്നാലെ ഇരു ഭരണകൂടങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.