ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിച്ചുകൊണ്ട്, മുൻ മന്ത്രി സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ വിഭാഗം ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ പത്ത് വർഷമായി എ.ഐ.എ.ഡി.എം.കെ നേരിടുന്ന തുടർച്ചയായ തോൽവികളാണ് ഇത്തരമൊരു മാറ്റത്തിന് പ്രേരിപ്പിച്ചതെന്ന് ഷൺമുഖം വ്യക്തമാക്കി.
"ഡി.എം.കെക്ക് എതിരെയാണ് ഈ പാർട്ടി രൂപീകരിച്ചത്. 53 വർഷമായി ഞങ്ങളുടെ രാഷ്ട്രീയം ഡി.എം.കെക്ക് എതിരാണ്. ഡി.എം.കെയുടെ പിന്തുണയോടെ എ.ഐ.എ.ഡി.എം.കെ സർക്കാർ രൂപീകരിക്കാനുള്ള നിർദേശം ഉയർന്നെങ്കിലും ഭൂരിഭാഗം അംഗങ്ങളും അതിനെ എതിർത്തു. ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയാൽ എ.ഐ.എ.ഡി.എം.കെ എന്ന പാർട്ടി ഇല്ലാതാകും." ഷൺമുഖം മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയെ പിളർത്താൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ഷൺമുഖം ഊന്നിപ്പറഞ്ഞു. നിലവിലെ പിളർപ്പ് കഴിഞ്ഞ ആഴ്ച സർക്കാർ രൂപീകരണ ചർച്ചകൾക്കിടയിൽ ടി.വി.കെയുമായി സഖ്യമുണ്ടാക്കാൻ വിസമ്മതം അറിയിച്ച എടപ്പാടി പളനിസ്വാമിയുമായി രാഷ്ട്രീയ പോരാട്ടത്തിന് വഴിയൊരുക്കിയിരിക്കും.
തമിഴ്നാട്ടിലെ 234 സീറ്റുകളിൽ 108 എണ്ണവും നേടി വിജയിയുടെ പാർട്ടി ആധിപത്യം ഉറപ്പിച്ചെങ്കിലും ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുണ്ടായിരുന്നു. ഇതിൽ 5 സീറ്റുകൾ കോൺഗ്രസ് നൽകിയെങ്കിലും ബാക്കിയുള്ളവക്കായുള്ള നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ഷൺമുഖം പക്ഷം ടി.വി.കെയെ പിന്തുണക്കുന്നത്.
ടി.വി.കെയെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ നേതാക്കൾ പുതുച്ചേരിയിലെ റിസോർട്ടിൽ ക്യാമ്പ് ചെയ്തത് ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ ഇത് ടി.വി.കെയുടെ കുതിരക്കച്ചവടം തടയാനാണെന്നായിരുന്നു എ.ഐ.എ.ഡി.എം.കെയുടെ ഔദ്യോഗിക വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.