പൂനെ: കോൺഗ്രസ് വിട്ട് പുറത്തുപോയി സ്വന്തം പാർട്ടി രൂപീകരിച്ചെങ്കിലും മഹാത്മഗാന്ധി, ജവഹർലാൽ നെഹ്റു, യശ്വന്ത് റാവു ചവാൻ തുടങ്ങിയവരുടെ ആശയങ്ങൾ താൻ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു.
നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി രൂപീകരിക്കാൻ 1999 വരെ കാത്തിരുന്നതിൽ തനിക്ക് ഒരു പശ്ചാത്താപവും തോന്നിയിട്ടില്ലെന്ന് പൂനെയിൽ ഒരു പരുപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
എന്‍റെ കുടുംബം വ്യത്യസ്തമായൊരു ആശയമാണ് പിന്തുടർന്നത്. അത് ഇടതുപക്ഷ ആശയങ്ങൾ ആയിരുന്നു. 1958ൽ ഞാൻ പൂനെയിൽ എത്തി. എന്നെപോലുള്ള യുവാക്കൾ ഗാന്ധി, നെഹ്റു, ചവാൻ എന്നിവരുടെ ആശയങ്ങളാൽ നയിക്കപ്പെട്ടു. ആ ആശയങ്ങൾ ഞങ്ങൾ സ്വീകരിക്കുകയും കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്തു.
കോൺഗ്രസ് ആ പ്രത്യയശാസ്ത്രത്തിന്‍റെ നെടുംതൂണായിരുന്നു. അതിൽ നിന്നും പിന്മാറുന്നതിനെ കുറിച്ച് താൻ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും കോൺഗ്രസിൽ നിന്നും തന്നെ പുറത്താക്കിയതാണ് എൻ.സി.പി രൂപീകരണത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവർക്ക് ഒരിക്കലും ദഹിക്കാത്ത ചില അഭിപ്രായങ്ങൾ കോൺഗ്രസ് എക്സിക്യൂട്ടീവ് യോഗത്തിൽ പറഞ്ഞതിന്‍റെ വിലയാണ് താൻ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ ഇപ്പോഴത്തെ സാഹചര്യം ആശങ്കജനകമായി തുടരുന്നതിനാൽ സമാന ആശയമുള്ള എല്ലാ ഘടകങ്ങളും ചേർന്ന് പ്രവർത്തിക്കേണ്ടത് ഇന്നത്തെ ആവശ്യമാണെന്നും കോൺഗ്രസിനെ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പവാറിന്‍റെ സഹായം ആവശ്യമാണെന്ന പൊതു അഭിപ്രായത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.