രാജ്യത്ത് എല്ലാത്തിനും വില കുത്തന്നെ വർധിക്കുകയാണ്. രാജ്യത്ത് വാണം വിട്ടപോലെയാണ് ഇന്ധനവില വര്‍ധിക്കുന്നത്. അരിയും പഞ്ചസാരയും പച്ചക്കറികളും എല്ലാത്തിന്‍റെയും വില കുത്തനെ വർധിക്കുകയാണ്. നിലനിൽപ്പ് അപകടത്തിലായതോടെ ഒടുവിലിതാ തീപ്പെട്ടിക്കമ്പനികളും വില വർധിപ്പിച്ചിരിക്കുകയാണ്.
ഒരു രൂപയില്‍ നിന്ന് രണ്ട് രൂപയാക്കിയാണ് വില വര്‍ധിപ്പിച്ചത്. 14 വര്‍ഷത്തിന് ശേഷമാണ് വിലവര്‍ധന. ഡിസംബര്‍ 1 മുതൽൽ വില വര്‍ധന പ്രാബല്യത്തില്‍ വരും.
സ്ലാട്ട് അടക്കമുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതിന് പിന്നിലെന്ന് കമ്പനി അധികൃതർ അറിയിച്ചു. ശിവകാശിയില്‍ ചേര്‍ന്ന കമ്പനികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. 2007 ലാണ് അവസാനമായി വില വര്‍ധിപ്പിച്ചത്. 50 പൈസയില്‍ നിന്ന് ഒരു രൂപയാക്കുകയായിരുന്നു. അതിനു മുമ്പ് 1995 ലാണ് വില 25 പൈസയില്‍ നിന്ന് 50 പൈസയാക്കിയത്.
തീപ്പെട്ടി നിര്‍മ്മിക്കാന്‍ 14 അസംസ്‌കൃത വസ്തുക്കള്‍ ആവശ്യമാണ്. എല്ലാ അസംസ്കൃത വസ്തുക്കളുടെയും വില കൂട്ടി. ഒരു കിലോഗ്രാം റെഡ് ഫോസ്ഫറസിന്‍റെ വില 425 രൂപയില്‍ നിന്ന് 810 രൂപയായി. വാക്‌സ് വില 58 രൂപയായിരുന്നത് 80 ആയി വര്‍ധിച്ചു. ഔട്ടര്‍ ബോക്സ് ബോര്‍ഡിന്‍റേത് 36 രൂപയില്‍ നിന്ന് 55 രൂപയും ഇന്നര്‍ ബോക്സ് ബോര്‍ഡിന്‍റേത് 32ല്‍ നിന്നും 58 രൂപയായി വര്‍ധിച്ചു. തീപ്പെട്ടിക്ക് 1 രൂപ 50 പൈസയായി വര്‍ധിപ്പിക്കാനാണ് ആദ്യം ധാരണയായത്. എന്നാല്‍ 50 പൈസ തിരികെ നല്‍കാനുള്ള കടയുടമകളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഒരു രൂപയിലൊതുക്കിയതെന്ന് റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.