ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തുർക്കിയ കമ്പനി സെലിബിക്ക് കേന്ദ്രസർക്കാർ നോ പറഞ്ഞതോടെ അവസരം മുതലാക്കാനൊരുങ്ങി ഗൗതം അദാനി. രണ്ട് വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‍ലിങ് സർവീസുകൾക്കുള്ള ലേലത്തിൽ പങ്കെടുക്കാനാണ് കമ്പനിയുടെ നീക്കം. ബിസിനസ് വ്യത്യസ്തമേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് റിപ്പോർട്ട്.
മുംബൈ, അഹമ്മദാബാദ് വിമാനത്താവളങ്ങളുടെ ഗ്രൗണ്ട് ഹാൻഡ്‍ലിങ് സർവീസിന് വേണ്ടിയുള്ള ലേലത്തിൽ പങ്കെടുക്കാനാണ് അദാനി കമ്പനിയുടെ നീക്കം. ലേലത്തിൽ പങ്കെടുക്കുന്നത് പരിഗണിക്കുകയാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അരുൺ ബൻസാൽ പറഞ്ഞു.
നിലവിൽ എട്ട് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല അദാനിക്കാണ്. ഇതിൽ പുതുതായി വരാനിരിക്കുന്ന നവി മുംബൈ വിമാനത്താവളവും ഉൾപ്പെടുന്നു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സെലിബിയെ പുറത്താക്കിയതിനെ തുടർന്ന് ഗ്രൗണ്ട് ഹാൻഡിലിങ്ങിലുണ്ടായ വിടവ് നികത്തുകയാണ് അദാനി കമ്പനിയുടെ ലക്ഷ്യം. ഒമ്പത് വിമാനത്താവളങ്ങളുടെ നിയന്ത്രണമാണ് സെലിബിക്കുള്ളത്.
മുംബൈ, അഹമ്മദാബാദ് വിമാനത്താവളങ്ങളുടെ ഗ്രൗണ്ട് ഹാൻഡ്‍ലിങ് നിയന്ത്രണം അദാനിക്ക് ലഭിച്ചാൽ ഈ മേഖലയിലേക്ക് എത്തുന്ന മൂന്നാമത്തെ കമ്പനിയാവും അത്. ലോകത്ത് വ്യോമയാനരംഗത്ത് വലിയ പുരോഗതി കൈവരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 140 വിമാനത്താവളങ്ങളാണ് ഇന്ത്യയിലുളളത്. വിമാനത്താവളങ്ങളുടെ എണ്ണം 350 ആക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.