ന്യൂഡൽഹി: അബ്ദുന്നാസിര്‍ മഅ്ദനി കേരളത്തിലേക്ക് വരാൻ കർണാടക പൊലീസിൽ 60 ലക്ഷത്തോളം രൂപകെട്ടിവെക്കണമെന്ന നിർദേശത്തെ കുറിച്ച് മഅ്ദനിയുടെ മകൻ അഡ്വ. സ്വലാഹുദ്ദീൻ അയ്യൂബിക്ക് ഏറെ പറയാനുണ്ട്. പിതാവിന്റെ ജാമ്യം റദ്ദാക്കുന്ന തരത്തിലുള്ള സമീപനമാണ് കർണാടക സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. വലിയ പ്രതീക്ഷയിലാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ 13 വർഷമായി വിചാരണത്തടവുകാരനാണ് പിതാവ്. കർണാടക സർക്കാർ ആവശ്യപ്പെട്ട 60 ലക്ഷം നൽകുക എന്നത് ഈ സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടാണ്. പിതാവിനെ സ്‌നേഹിക്കുന്നവർ ഈ പണം നൽകുമെന്നുറപ്പാണ്. എന്നാൽ അത്തരമൊരു കീഴ്‌വഴക്കം സൃഷ്ടിക്കേണ്ടെന്നാണ് പിതാവും തങ്ങളും തീരുമാനിച്ചതെന്നും സ്വലാഹുദ്ദീൻ അയ്യൂബി പറഞ്ഞു.
മഅ്ദനി 10 സ്ഥലങ്ങളിൽ പോകണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്രയധികം ചെലവ് വരുന്നത് എന്ന കർണാടക സർക്കാരിന്റെ വാദം പൂർണമായും കളവാണെന്നും സ്വലാഹുദ്ദീൻ അയ്യൂബി പറഞ്ഞു. എറണാകുളത്തെ വസതിയിലും കൊല്ലം അൻവാർശേരിയിലും പോകണമെന്ന് മാത്രമാണ് പിതാവ് ആവശ്യപ്പട്ടത്. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് ഇക്കാര്യത്തിൽ കർണാടക സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആറ് പൊലീസുകാർ മാത്രമാണ് മഅ്ദനിയെ അനുഗമിക്കുന്നത് എന്ന കർണാടകയുടെ വാദവും ശരിയല്ല. ഒരു ഷിഫ്റ്റിൽ മൂന്ന് പൊലീസുകാരാണ് ഉണ്ടാവുക. അങ്ങനെ മൂന്ന് ഷിഫ്റ്റ് ഉണ്ടാവും. അപ്പോൾ 18 പൊലീസുകാരും രണ്ട് ഡ്രൈവർമാരും അടക്കം 20പേരാണ് സംഘത്തിലുണ്ടാവുക. ഇക്കാര്യങ്ങളെല്ലാം കപിൽ സിബൽ കോടതിയെ അറിയിച്ചതാണ്. പിതാവിന്റെ നീതിക്കായി നിയപോരാട്ടം തുടരുമെന്നും സ്വലാഹുദ്ദീൻ അയ്യൂബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.