ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിൽ നിന്ന് പിന്മാറി ആം ആദ്മി പാർട്ടി. 2024 ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് സഖ്യം രുപീകരിച്ചതെന്ന് എ.എ.പി വ്യക്തമാക്കി. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ രഹസ്യസഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും പാർട്ടി ആരോപിച്ചു. ആം ആദ്മി മാധ്യമവിഭാഗത്തിന്റെ ചുമതലക്കാരൻ അനുരാഗ് ധാണ്ടയാണ് ഇക്കാര്യം പറഞ്ഞത്.
രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ മോദിക്ക് രാഷ്ട്രീയനേട്ടമായി മാറുകയാണ് ചെയ്യുന്നത്. ഇതിന് പകരമായി ഗാന്ധി കുടുംബത്തെ ജയിലിൽ പോകുന്നതിൽ നിന്ന് മോദി സംരക്ഷിക്കുന്നു. ഇരുവർക്കും സാധാരണക്കാരുടെ ആവശ്യങ്ങളായ സ്കൂളുകൾ, ആശുപത്രികൾ, ഇലക്ട്രിസിറ്റി, കുടിവെള്ളം എന്നിവയെ കുറിച്ച് സംസാരിക്കാൻ താൽപര്യമില്ലെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി.
രാഹുലും മോദിയും ശത്രുക്കളായി പൊതുവിടത്തിൽ പ്രത്യക്ഷപ്പെടുമെങ്കിലും ഇരുവരും പരസ്പരം അതിജീവനത്തിന് സഹായിക്കുകയാണ്. ബി.ജെ.പിയെ ശാക്തീകരിക്കാനാണ് കോൺഗ്രസ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. 2024 ലോക്സഭ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് സഖ്യം രുപീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഡ്യ സഖ്യത്തിന് 240 സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞു. ഇത് വലിയ നേട്ടമാണ്. ഇൻഡ്യ സഖ്യത്തിൽ നിന്ന് ആം ആദ്മി പാർട്ടി പിന്മാറുകയാണ്. ഇനി വരുന്ന തെരഞ്ഞെടുപ്പുകളിൽ ഒറ്റക്ക് മത്സരിക്കും. ബിഹാർ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്നും ആം ആദ്മി പാർട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.