കൊൽക്കത്ത: പശ്ചിമബംഗാളിൽ എസ്.ഐ.ആർ സപ്ലിമെന്ററി പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ 95 ശതമാനവും മുസ്ലിംകളെന്ന് പഠന റിപ്പോർട്ട്. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരി പ്രതിനിധീകരിക്കുന്ന ഈസ്റ്റ് മിഡ്‌നാപൂർ നിയമസഭാ മണ്ഡലമായ നന്ദിഗ്രാമിൽനിന്നുള്ള പഠനമാണ് ഭീകരമായ അസമത്വം ചൂണ്ടിക്കാണിക്കുന്നത്. സബാർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
പഠന റിപ്പോർട്ട് പ്രകാരം സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) ന് ശേഷം പ്രസിദ്ധീകരിച്ച സപ്ലിമെന്ററി ലിസ്റ്റുകളിലെ വോട്ടർ പട്ടികയിൽ നിന്ന് 2,826 പേരുകൾ നീക്കം ചെയ്തിട്ടുണ്ട്. ഇതിൽ 2,700 പേരും മുസ്ലിംകളാണ്. എന്നാൽ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർമാരിൽ ഏകദേശം 26 ശതമാനം മാത്രമായിരുന്നു മുസ്ലും പ്രാതിനിധ്യമെന്നതും ശ്രദ്ധേയമാണ്. ഡിസംബർ 16ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ മരിച്ചവർ, ആവർത്തനം, സ്ഥലംമാറ്റം ലഭിച്ചവർ അല്ലെങ്കിൽ ഹാജരാകാത്തവർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട 58 ലക്ഷത്തിലധികം വോട്ടർമാരെ ഒഴിവാക്കിയിരുന്നു.
തുടർന്ന്, ഫെബ്രുവരി 28ന് പുറത്തിറക്കിയ പ്രാഥമിക പോസ്റ്റ്-എസ്‌ഐആർ പട്ടികയിൽ നന്ദിഗ്രാമിലെ 10,500-ലധികം വോട്ടർമാരിൽ നിന്ന് വിശദീകരണം തേടി കൂടുതൽ പരിശോധന നടത്തി.2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ സുകേന്ദു അധികാരിക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി മത്സരിച്ചത് വൻ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2,000ത്തിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിലാണ് അന്ന് ബി.ജെ.പി നേതാവ് ജയിച്ചത്. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് കൽക്കത്ത ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്.
പശ്ചിമബംഗാളിൽ എസ്.ഐ.ആർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പരാതി വ്യാപകമാണ്. കഴിഞ്ഞ ആഴ്ച മാൽഡ ജില്ലയിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനിടെ വോട്ടർ പട്ടികയിൽനിന്ന് പേരുവെട്ടിയെന്ന് ആരോപിച്ച് ഏഴ് ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഒമ്പതുമണിക്കൂറോളം ബന്ദികളാക്കിയിരുന്നു.
ഏപ്രിൽ 23, 29 തീയതികളിലാണ് ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയാക്കുന്നതിന്റെ തിരക്കിലാണ് ഉദ്യോഗസ്ഥർ. മാൽഡയിൽ നിരവധിപേരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് വൻ പ്രതിഷേധനത്തിന് ഇടയാക്കിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു ഓഫിസിൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയത്. എസ്.ഐ.ആർ നടപടിയിൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ തൃണമൂൽ കോൺഗ്രസ് നേതൃത്വവും ശക്തമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.