ന്യൂഡൽഹി: 2026 ലെ ആദ്യ 15 ദിവസങ്ങളിൽ ഡൽഹിയിൽ 500 ലധികം സ്ത്രീകളെയും പെൺകുട്ടികളെയും കാണാതായതായി നടുക്കുന്ന റിപ്പോർട്ട്. കാണാതായ കേസുകളിൽ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകൾ ആണെന്ന് പൊലീസ് രേഖകൾ പറയുന്നു.
ജനുവരി 1നും 15നും ഇടയിൽ കാണാതായതായെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട 807 പേരിൽ 509 പേർ സ്ത്രീകളും പെൺകുട്ടികളുമാണ്. ഓരോ ദിനവും ശരാശരി 54 പേരെയാണ് കാണാതായത്.
509 സ്ത്രീകളും പെൺകുട്ടികളും 298 പുരുഷന്മാരും ഉൾപ്പെടെ 235 പേരെ ഇതുവരെ കണ്ടെത്തി. എന്നാൽ 572 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് രേഖകൾ വ്യക്തമാക്കുന്നു.
കാണാതായ ആകെ കേസുകളിൽ 191 എണ്ണത്തിലും പ്രായപൂർത്തിയാകാത്തവരാണെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് വൻ ആശങ്കകൾ ഉയർത്തിക്കാട്ടുന്നതാണ് ഈ കണക്കുകൾ. ഈ കേസുകളിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. 45 ആൺകുട്ടികളെ അപേക്ഷിച്ച് 146 പെൺകുട്ടികളെയാണ് കാണാതായത്.
കാണാതായ പ്രായപൂർത്തിയാകാത്തവരിൽ ഭൂരിഭാഗവും കൗമാരക്കാരാണ്. ഈ കാലയളവിൽ 169 കൗമാരക്കാരെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. അവരിൽ 138 പേർ പെൺകുട്ടികളും 31 പേർ ആൺകുട്ടികളുമാണ്. ഈ കൗമാര മിസ്സിങ് കേസുകളിൽ 71 ശതമാനവും ഇപ്പോഴും കണ്ടെത്താനായില്ലെന്ന് പൊലീസ് ഡാറ്റ സൂചിപ്പിക്കുന്നു.
8 മുതൽ 12 വയസ്സ് വരെയുള്ള വിഭാഗത്തിൽ, എട്ട് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും ഉൾപ്പെടെ 13 കുട്ടികളെ കാണാതായി. അതേസമയം എട്ട് വയസ്സിന് താഴെയുള്ള ഒമ്പത് കുട്ടികളെയും കാണാതായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പ്രായത്തിലുള്ള ആറ് കുട്ടികളെ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂവെന്ന് റിപ്പോർട്ട് പറയുന്നു.
കാണാതായവരിൽ ഏറ്റവും കൂടുതൽ മുതിർന്നവരാണ്. ഈ കാലയളവിൽ, 363 സ്ത്രീകളും 253 പുരുഷന്മാരും ഉൾപ്പെടെ 616 മുതിർന്നവരെ കാണാതായതായി. 181 മുതിർന്നവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞു. അതേസമയം, 435 കേസുകൾ ഇപ്പോഴും കെട്ടിക്കിടക്കുന്നു.
തലസ്ഥാനത്ത് ദീർഘകാലമായുള്ള ഒരു പ്രവണതയെ പ്രതിഫലിപ്പിക്കുന്നതാണ് ഏറ്റവും പുതിയ കണക്കുക. 2025 ൽ മാത്രം ഡൽഹിയിൽ 24,500 ൽ അധികം കാണാതായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 60 ശതമാനത്തിലധികവും സ്ത്രീകളാണ്.
കഴിഞ്ഞ 10 വർഷത്തിനിടെ നഗരത്തിൽ ഏകദേശം 2.3 ലക്ഷം പേരെ കാണാതായതായും 52,000 കേസുകൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ഒരു ദശാബ്ദക്കാലത്തെ വിശകലനം വ്യക്തമാക്കുന്നു.
സ്ത്രകളും കുട്ടികളും ഉൾപ്പെടുന്ന കേസുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.