ഡൽഹിയിലെ റോഡിൽ പുകമഞ്ഞ് കാഴ്ചമറച്ചപ്പോൾ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് തിങ്കളാഴ്ച പുലർച്ചെ മുതൽ വായുഗുണനിലവാര സൂചിക കുത്തനെ താഴ്ന്നത് ജനജീവിതത്തെ സാരമായി ബാധിക്കുന്നു. പുകമഞ്ഞ് രൂക്ഷമായതോടെ കാഴ്ച മറയുകയും വിമാന സർവീസുകൾ ഉൾപ്പെടെ റദ്ദാക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചിട്ടുമുണ്ട്. ഉച്ചവരെ ഡൽഹിയിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന 66 വിമാനങ്ങളാണ് റദ്ദാക്കിയത്. 60 ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. രാവിലത്തെ താപനില 12 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നിരുന്നു.
വായുഗുണനിലവാര സൂചിക 500നോട് അടുത്തതോടെ അതീവ ഗുരുതര നിലയിലാണ്. ആനന്ദ് വിഹാറിലും അക്ഷർധാമിലും 493ഉം ദ്വാരകയിൽ 469-മാണ് എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യു.ഐ). നോയിഡയിൽ 454 ആണ് എ.ക്യു.ഐ. 51നും 100നും ഇടയിലാണ് തൃപ്തികരമായ എ.ക്യു.ഐ. 101-200 ഭേദപ്പെട്ടത്, 201-300 മോശം, 301-400 വളരെ മോശം, 401-450 ഗുരുതരം, 451-500 അതിഗുരുതരം എന്നിങ്ങനെയാണ് എ.ക്യു.ഐ തരംതിരിച്ചിട്ടുള്ളത്. വിഷമയമായ പുകമഞ്ഞ് കാഴ്ച മറയ്ക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായു മലിനീകരണത്തിനൊപ്പം ശൈത്യം കടുത്തതാണ് ഉത്തരേന്ത്യയിൽ സാഹര്യം കൂടുതൽ രൂക്ഷമാക്കിയത്. രാവിലെ രൂപപ്പെട്ട പുകമഞ്ഞിൽ പലയിടങ്ങളിലും കാഴ്‌ച പരിധി പൂജ്യമായി കുറഞ്ഞു. പ്രധാനമന്ത്രിയുടെയും മെസ്സിയുടെ അടക്കം നിരവധി വിമാനങ്ങളെ മൂടൽമഞ്ഞു ബാധിച്ചു. വിമാനത്താവളങ്ങളിലേക്ക് പോകുന്നതിനുമുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസുകൾ പരിശോധിക്കണമെന്ന് വിമാന കമ്പനികൾ നിർദേശം നൽകി. ഡൽഹി സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. 50 ശതമാനം ആളുകൾ വീടുകളിൽ നിന്ന് ജോലി ചെയ്യാനും ക്ലാസുകൾ ഓൺലൈൻ ആക്കാനും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.