ന്യൂഡൽഹി: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന അന്താരാഷ്ട്ര സംഘത്തിന്റെ വലയിൽപ്പെട്ട് മ്യാന്മറിലെ മ്യാവഡിയിൽ കുടുങ്ങിയ 60 ഇന്ത്യക്കാരിൽ 30 പേരെ എംബസി രക്ഷപ്പെടുത്തി. തായ്ലൻഡിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം ഇന്ത്യക്കാരെ എത്തിച്ചത്. ഇവരെ തായ്ലൻഡുമായി അതിർത്തി പങ്കിടുന്ന തെക്കുകിഴക്കൻ മ്യാന്മറിലെ കെയിൻ സംസ്ഥാനത്തെ മ്യാവഡി പ്രദേശത്തേക്കാണ് നിയമവിരുദ്ധമായി കൊണ്ടുവന്നത്. മ്യാവഡി പ്രദേശം മ്യാന്മർ സർക്കാറിന്റെ പൂർണ നിയന്ത്രണത്തിലല്ല.
ചില സായുധ ഗോത്രസംഘങ്ങളാണ് ഇവിടെ മേധാവിത്വം പുലർത്തുന്നത്. ഇവിടെ കുടുങ്ങിയ മറ്റുള്ള ഇന്ത്യക്കാരെയും രക്ഷപ്പെടുത്താൻ യാംഗോനിലെ ഇന്ത്യൻ എംബസി മ്യാന്മർ സർക്കാറുമായി ചർച്ച നടത്തിവരുകയാണ്.തായ്ലൻഡിലെ ഐ.ടി കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ജൂൺ അഞ്ചിന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിലെ സാഹചര്യത്തിൽ റിക്രൂട്ടിങ് ഏജൻസികളെ കുറിച്ച് കൃത്യമായി മനസ്സിലാക്കിയശേഷം മാത്രമേ റിക്രൂട്ടിങ്ങിന് പങ്കെടുക്കാവൂവെന്നും എംബസി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.