എം.പിമാരെ വാങ്ങാൻ 15 കോടി; ഉദ്ധവ് സേനയിൽ പിളർപ്പ് അഭ്യൂഹങ്ങൾക്കിടെ ഗുരുതര ആരോപണവുമായി സഞ്ജയ് റാവത്ത്

മുംബൈ: ശിവസേന ഉദ്ധവ് വിഭാഗത്തിൽ പിളർപ്പിലേക്ക് പോവുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ, പാർട്ടി എം.പിമാരെ ഏകനാഥ് വിഭാഗം വിലക്കുവാങ്ങുന്നുവെന്ന ഗുരുതര ആരോപണവുമായി പാർട്ടി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്ത്. എം.പിമാരെ വാങ്ങാൻ വ്യക്തിഗതമായി 15 കോടി രൂപ നൽകുന്നുണ്ടെന്ന് റാവത്ത് ചൊവ്വാഴ്ച ആരോപിച്ചു. "മഹാരാഷ്ട്ര എം.പിമാരെ വാങ്ങാൻ ഇന്ന് രാത്രി, ഓരോരുത്തർക്കും 15 കോടി വീതം അഡ്വാൻസ് നൽകുന്നു, ഈ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതുമാണ്!" റാവത്ത്  എക്‌സിൽ പോസ്റ്റ് ചെയ്തു.

പാർട്ടിക്ക് ഭീഷണിയില്ലെന്ന് പറഞ്ഞ അദ്ദേഹം, സാഹചര്യം കൈകാര്യം ചെയ്യാൻ പാർട്ടിക്ക് കഴിയുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രത്യേക ഗ്രൂപ്പ് രൂപീകരിക്കാനുള്ള എം.പിമാരുടെ നീക്കത്തിൽ തനിക്ക് പങ്കുണ്ടെന്ന ആരോപണവും അദ്ദേഹം തള്ളി.

ശിവസേന (ഉദ്ധവ്) വിഭാഗത്തിലെ ആറ് എം.പിമാർ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ടികർ, ഓംരാജെ നിംബാൽക്കർ, ഭൗസാഹെബ് വാക്ചൗരെ, സഞ്ജയ് ജാദവ് എന്നിവരാണ് വിമത പാളയത്തിലുള്ളത്. രാജഭാവു വാജെയും ഇവർക്കൊപ്പം ചേരുമെന്ന് അഭ്യൂഹമുണ്ട്.  ഇവർ ഷിൻഡെ സേനയിൽ ലയിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഷിൻഡെയും വിമത എം.പിമാരും ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

'വിമത' ഉദ്ധവ് സേന എം.പിമാർ ഇന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ കണ്ട് പ്രത്യേക ഗ്രൂപ്പ് രൂപീകരിക്കുന്നതിനുള്ള കത്ത് സമർപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

അതേസമയം ഉദ്ധവ് താക്കറെക്ക് വേണ്ടി എം.പി അരവിന്ദ് സാവന്തും ലോക്‌സഭാ സ്പീക്കറോട് സമയം തേടിയിട്ടുണ്ട്. പ്രതിസന്ധിക്കിടയിൽ ഉദ്ധവിന്റെ വിശ്വസ്തരായ സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, അനിൽ ദേശായി എന്നിവർ ഡൽഹിയിൽ തമ്പടിച്ചിരിക്കുകയാണ്. പാർട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമാണെന്ന സൂചനകൾക്കിടെയാണ് നിർണായക നീക്കങ്ങൾക്കായി നേതാക്കൾ ഡൽഹിയിലെത്തിയിരിക്കുന്നത്. എം.പിമാരെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഉദ്ധവ് താക്കറെയും മുതിർന്ന നേതാക്കളും.  ഡൽഹിയിൽ പാർലമെന്ററി കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് എം.പിമാരുടെ അപ്രതീക്ഷിത മൗനം നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്. എം.പിമാരെ ഫോണിൽ വിളിച്ചിട്ട് ലഭിക്കുന്നില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഉദ്ധവ് സേനയിലെ വിമത എം.പിമാർ തലസ്ഥാനത്ത് ശ്രീകാന്ത് ഷിൻഡെയുടെ വസതിയിൽ വെച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ കണ്ടു. ഏകനാഥ് ഷിൻഡെയുടെ മകനും പാർട്ടി എം.പിയുമാണ് ശ്രീകാന്ത് ഷിൻഡെ.

ഏക്നാഥ് ഷിൻഡെ നയിക്കുന്ന വിഭാഗത്തിൽ ചേരാൻ തീരുമാനിച്ചാൽ വിമതരെ സ്വാഗതം ചെയ്യുമെന്നും മുൻഗണന നൽകുമെന്നും ഭരണകക്ഷിയായ ശിവസേന നേതാവും മഹാരാഷ്ട്ര ഗതാഗത മന്ത്രിയുമായ പ്രതാപ് സർനായിക് സൂചിപ്പിച്ചു.

ഉദ്ധവ് താക്കറെയുടെ വസതിയിൽ വിളിച്ചുചേർത്ത യോഗത്തിൽ ഒമ്പത് എം.പിമാരിൽ അഞ്ചുപേർ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് വിഭാഗീയത മറനീക്കിയത്. അരവിന്ദ് സാവന്ത്, അനിൽ ദേശായി, സഞ്ജയ് ദിന പാട്ടീൽ, രാജഭാവു വാജെ എന്നിവർ യോഗത്തിൽ പങ്കെടുത്തപ്പോൾ, സഞ്ജയ് ജാദവ്, സഞ്ജയ് ദേശ്മുഖ്, ഓംരാജെ നിംബാൽക്കർ, ഭൗസാഹെബ് വാക്ചൗരെ, നാഗേഷ് പാട്ടീൽ അഷ്ടികർ എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല. അഞ്ച് എംപിമാർ ഓൺലൈനായി ചേർന്നതായി പാർട്ടി പിന്നീട് അവകാശപ്പെട്ടു.

തൃണമൂൽ കോൺഗ്രസിൽ അടുത്തിടെയുണ്ടായ രാഷ്ട്രീയ നാടകങ്ങൾക്ക് സമാനമായ സാഹചര്യമാണ് ശിവസേനയിലും ഉടലെടുക്കുന്നതെന്ന പ്രചാരണം ശക്തമാണ്.

വിമതരായി എത്തുന്നവരെ സ്വാഗതം ചെയ്യുമെന്നും അവർക്ക് അർഹമായ പരിഗണന നൽകുമെന്നും ഷിൻഡെ പക്ഷത്തെ പ്രമുഖ നേതാവും മന്ത്രിയുമായ പ്രതാപ് സർനായിക് കഴിഞ്ഞദിവസം വ്യക്തമാക്കിയത്, പാർട്ടിയിൽ വരാനിരിക്കുന്ന പൊട്ടിത്തെറിയുടെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

Tags:    
News Summary - Uddhav Sena MP's Big 'Rs 15 Crore Paid' Charge Amid Buzz On Party Split

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.