ന്യൂഡൽഹി: വടക്കൻ ഡൽഹിയുടെ പ്രാന്ത പ്രദേശത്ത് അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ബുധനാഴ്ചയാണ് സംഭവമെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച പെൺകുട്ടി ഭൽസ്വ ഡയറിയിലെ വീടിനു സമീപം കളിക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്. പ്രദേശത്ത് സ്ഥാപിച്ച സി.സി.ടി.വിയിൽ ഒരാൾ പെൺകുട്ടിയെയും കൊണ്ട് പോകുന്നത് പതിഞ്ഞിട്ടുണ്ട്. ഇയാൾ കുട്ടിയെ കൈയിലെടുത്താണ് പോയത്.
അടുത്ത ദിവസം രാവിലെ പ്രദേശത്തെ പാർക്കിനു സമീപം പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ ബലാത്സംഗം ചെയ്തതായി തെളിഞ്ഞു.
ദിവസവേതനക്കാരാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ. ഇവർ ജോലിക്ക് പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രാത്രിയായിട്ടും പെൺകുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് മൂന്ന് സംഘമായി തിരിഞ്ഞ് അപ്പോൾ തന്നെ അന്വേഷണം ആരംഭിക്കുകയും കുട്ടിയുടെ ചിത്രങ്ങൾ സമീപ പൊലീസ് സ്റ്റേഷനുകളിലേക്കുൾപ്പെടെ അയച്ചുകൊടുക്കുകയും ചെയ്തു. അന്വേഷണം നടക്കുന്നതിനിടെയാണ് വ്യാഴാഴ്ച രാവിലെ പെൺകുട്ടിയെ സമീപത്തെ പാർക്കിനടുത്തു നിന്ന് കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.