ലഖ്നോ/ജയ്പുർ: മരണം വിതച്ച് ഉത്തരേന്ത്യയിൽ അതിശക്തമായ പൊടിക്കാറ്റ്.100ലേറെ മരണം, 250 പേർക്ക് ഗുരുതര പരിക്ക്, വീടും കെട്ടിങ്ങളും തകർന്ന് വൻ നാശം. മരങ്ങളും ൈവദ്യുതിതൂണുകളും കടപുഴകി ഗതാഗതവും വൈദ്യുതിബന്ധവും നിലച്ചു. ഉത്തർപ്രദേശിലും രാജസ്ഥാനിലും മാത്രം 109 പേർ മരിച്ചു.ബുധനാഴ്ച രാത്രി മുതൽ വീശിയടിച്ച പൊടിക്കാറ്റിൽ യു.പിയിൽ 73 പേർ മരിക്കുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജസ്ഥാനിൽ 36 പേരാണ് മരിച്ചത്, 100 പേർക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡിലും മധ്യപ്രദേശിലും രണ്ടുപേർ വീതം മരിച്ചു. പഞ്ചാബ്, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിലും ദുരിതം വിതറി. മരണസംഖ്യ കൂടുമെന്നാണ് സൂചന. അടുത്ത 48 മണിക്കൂറിൽ യു.പിയിലും രാജസ്ഥാനിലും വീണ്ടും പൊടിക്കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിെൻറ മുന്നറിയിപ്പുണ്ട്.
യു.പിയിലെ ആഗ്രയിൽ പൊടിക്കാറ്റ് 43 ജീവൻ കവർന്നു. ബുധനാഴ്ച രാത്രി 8.45നും 11.30നുമിടയിൽ ആഗ്രയിൽ 48.2 മി.മീറ്റർ മഴയാണ് പെയ്തത്, ഒപ്പം, മണിക്കൂറിൽ 126 കി.മീറ്റർ വേഗത്തിൽ പൊടിക്കാറ്റും. രാജസ്ഥാനിൽ ഭരത്പുരിൽ മാത്രം17 പേർ മരിച്ചു. അൽവാർ, ധോൽപുർ, ഭരത്പുർ ജില്ലകളിലാണ് കാറ്റും മഴയുമുണ്ടായത്. മരങ്ങളും വൈദ്യുതിതൂണുകളും മറിഞ്ഞുവീണാണ് ഏറെയും മരണം.
സംസ്ഥാനത്ത് മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകീട്ട് ഡൽഹിയിൽ പൊടിക്കാറ്റും കനത്ത മഴയുമുണ്ടായി. രണ്ട് ആഭ്യന്തര വിമാന സർവിസ് ഉൾപ്പെടെ ഡൽഹിയിൽനിന്നുള്ള 15 വിമാനങ്ങൾ തിരിച്ചുവിട്ടു. പുനരധിവാസപ്രവർത്തനം വേഗത്തിലാക്കാൻ കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.പി, രാജസ്ഥാൻ അധികൃതർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.