രണ്ടാംഘട്ടത്തിൽ മത്സരിക്കുന്നത് 390 കോടീശ്വരന്മാർ; 622 കോടിയുടെ ആസ്തിയുമായി കോൺഗ്രസ് സ്ഥാനാർഥി മുമ്പിൽ, ഹേമ മാലിനി മൂന്നാം സ്ഥാനത്ത്
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ 88 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ജനവിധി തേടുന്നത് 390 കോടീശ്വരന്മാർ. സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ളത് കർണാടകയിലെ മാണ്ഡ്യയിൽ ജനവിധി തേടുന്ന കോൺഗ്രസ് സ്ഥാനാർഥി വെങ്കടരമണ ഗൗഡ എന്ന ‘സ്റ്റാർ ചന്ദ്രു’വിനാണ്. 622 കോടിയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. മുൻ മുഖ്യമന്ത്രിയും എൻ.ഡി.എ സ്ഥാനാർഥിയുമായ ജെ.ഡി.എസിലെ എച്ച്.ഡി കുമാരസ്വാമിയാണ് ഗൗഡയുടെ എതിരാളി.
ബംഗളൂരു റൂറൽ സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥിയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ഇളയ സഹോദരനുമായ ഡി.കെ സുരേഷാണ് രണ്ടാമത്തെ അതിസമ്പന്നൻ. 593 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി. മൂന്നാം സ്ഥാനത്ത് മഥുര ലോക്സഭ മണ്ഡലത്തിൽനിന്ന് ഹാട്രിക് വിജയം ലക്ഷ്യമിടുന്ന ബി.ജെ.പി സ്ഥാനാർഥിയും നടിയുമായ ഹേമ മാലിനിയാണ്. 278 കോടിയാണ് സമ്പാദ്യം.
മഹാരാഷ്ട്രയിലെ നന്ദേഡ് മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ലക്ഷ്മൺ നഗൊരാവോ പാട്ടിൽ ആണ് ഏറ്റവും കുറഞ്ഞ ആസ്തിയുള്ള സ്ഥാനാർഥി. 500 രൂപ മാത്രമാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. കാസർകോഡ് നിന്ന് ജനവിധി തേടുന്ന കെ.ആർ രാജേശ്വരിയാണ് ഏറ്റവും കുറഞ്ഞ ആസ്തിയുള്ള രണ്ടാമത്തെ സ്ഥാനാർഥി. 1000 രൂപയുടെ സമ്പാദ്യമാണ് ഇവർക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.