ഛണ്ഡിഗഢ്: ഹരിയാനയിൽ സമരം നടത്തുന്ന കർഷകർക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി ഒരാൾക്ക് പരിക്കേറ്റ സംഭവത്തിൽ പരാതി നല്‍കിയ കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബി.ജെ.പി എം.പി നായബ് സെയ്നിയുടെ അകമ്പടി വാഹനമാണ് കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്നവർക്കിടയിലേക്ക് പാഞ്ഞുകയറിയത്. ഇപ്പോൾ പരാതിക്കാരായ കർഷകർക്കെതിരായി കേസെടുത്തിരിക്കുകയാണ് പൊലീസ്.
തങ്ങൾക്കെതിരേ മൂന്ന് കേസുകൾ എടുത്തുവെന്ന് കർഷകർ പറയുന്നു. എന്നാൽ തങ്ങളുടെ പരാതിയിൽ പ്രഥമ വിവര റിപ്പോർട്ട് ഫയൽ ചെയ്തിട്ടില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.'ഞങ്ങൾക്ക് ലഭിക്കുന്ന തെളിവുകൾക്കനുസരിച്ച് ഞങ്ങൾ നടപടിയെടുക്കും. ആരോടും അനീതി ഉണ്ടാകില്ല. ഒരു സമ്മർദ്ദത്തിലും ഞങ്ങൾ തെറ്റായ നടപടി സ്വീകരിക്കുകയില്ല'- കർഷകർക്കെതിരേ കേസെടുത്തതുസംബന്ധിച്ച് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അനിൽ കുമാർ പറഞ്ഞു.
ബി.ജെ.പി നേതാവിനെതിരെ പ്രതിഷേധിക്കാനെത്തിയവരുടെ ഇടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. പരിക്കേറ്റ കർഷകനെ അംബാലക്കടുത്തുള്ള നറിൻഗ്രാഹ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഇയാൾ ആശുപത്രിവിട്ടു. സംഭവത്തിൽ കുരുക്ഷേത്ര എം.പിയായ നയാബ് സെയ്നിക്കൊപ്പം സംസ്ഥാന മന്ത്രി മുൽ ചന്ദ് ശർമ്മയും ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള വാഹനമിടിച്ച് കർഷകരുൾപ്പടെ എട്ടോളം പേർ മരിച്ചതിന് പിന്നാലെയാണ് പുതിയ സംഭവവും റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.