ന്യൂഡൽഹി: യോഗി ആദിത്യനാഥ് സർക്കാർ ഭരിക്കുന്ന ഉത്തർപ്രദേശിലെ കോടതികളിൽ കെട്ടിക്കിടക്കുന്നത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങളുടെ 66,994 കേസുകൾ. രാജ്യത്താകെ വിവിധ കോടതികളിലായി 2.40 ലക്ഷം ബലാത്സംഗ-പോക ്സോ കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. കേന്ദ്ര നിയമ മന്ത്രാലയം പാർലിമെന്‍റിനെ അറിയിച്ച കണക്കുകളാണിത്.
2019 ഡി സംബർ വരെയുള്ള കണക്കാണ് നിയമമന്ത്രാലയം നൽകിയത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ഏറെ മുന്നിലാണ് യു.പി. കെട്ടിക്കിടക്കുന്ന ബലാത്സംഗ-പോക്സോ കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് രണ്ടാമത് -21,691 കേസുകൾ. പശ്ചിമ ബംഗാൾ 20,511 കേസുകളുമായി മൂന്നാമതുണ്ട്.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്ന പോക്സോ നിയമത്തിന്‍റെ പരിധിയിൽ വരുന്ന കേസുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ 1023 പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ രാജ്യത്തൊട്ടാകെ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.
2020 ജനുവരി 31 വരെ 195 ഫാസ്റ്റ് ട്രാക്ക് കോടതികൾ മാത്രമാണ് രാജ്യത്ത് സ്ഥാപിക്കാൻ കഴിഞ്ഞതെന്ന് നിയമമന്ത്രാലയം വ്യക്തമാക്കി. ഇതിനായി 99.43 കോടി രൂപ ചെവവഴിച്ചു. അതേസമയം, ലൈംഗികാതിക്രമ കേസുകൾ ഏറ്റവുമധികം കെട്ടിക്കിടക്കുന്ന യു.പി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഒരു ഫാസ്റ്റ് ട്രാക്ക് കോടതി പോലും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല.
യു.പിയിൽ 218, മഹാരാഷ്ട്രയിൽ 138, പശ്ചിമ ബംഗാളിൽ 123 എന്നിങ്ങനെ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നായിരുന്നു കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. കേരളത്തിന് 56 ഫാസ്റ്റ് ട്രാക്ക് കോടതിയാണ് അനുവദിച്ചത്.
ജെ.ഡി(യു) നേതാവ് രാജീവ് രഞ്ജന്‍റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ലോക്സഭയിൽ ഇതുസംബന്ധിച്ച കണക്കുകൾ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.