ന്യൂഡൽഹി: മണിപ്പൂർ സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് നൽകിയ സന്ദർഭത്തിൽ 2019ൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്റെ വിഡിയോ വൈറലാകുന്നു. 'മോദിയിത് പണ്ടേ പ്രവചിച്ചു' എന്നാണ് ബി.ജെ.പി അനുയായികൾ വിഡിയോ കണ്ട ശേഷം പ്രതികരിക്കുന്നത്.
2019 ഫെബ്രുവരി ഏഴിന് പാർലമെന്റിൽ ബജറ്റ് സെഷനിടെ രാഷ്ട്രപതിയുടെ പ്രസംഗത്തിൽ നടന്ന ചർച്ചക്കിടെ മോദി പറയുന്നതാണ് വിഡിയോയിലുള്ളത്. പ്രതിപക്ഷം 2023ൽ അവതരിപ്പിക്കാനുള്ള അവിശ്വാസ പ്രമേയത്തിന്റെ പണിപ്പുരയിലാണെന്ന് പ്രധാനമന്ത്രി മോദി പറയുന്നത്. തന്റെ സർക്കാർ ഒരു വർഷം മുമ്പും ഇത്തരത്തിലുള്ള അവിശ്വാസ പ്രമേയം പരാജയപ്പെടുത്തിയതായും മോദി പറയുന്നുണ്ട്.
''2023 ൽ പ്രതിപക്ഷം അവതരിപ്പിക്കാനൊരുങ്ങുന്ന അവിശ്വാസ പ്രമേയത്തിന് എല്ലാവിധ ആശംസകളും.''-എന്നാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ പരിഹസിക്കുന്നത്. അന്ന് സോണിയ ഗാന്ധിയടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി ഇത്തരമൊരു പരാമർശം നടത്തിയത്. പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ ടി.ഡി.പി നേതാവ് എൻ. ചന്ദ്രബാബു കൊണ്ടു വന്ന അവിശ്വാസ പ്രമേയം 2018ൽ കേന്ദ്രസർക്കാർ പരാജയപ്പെടുത്തിയിരുന്നു.
മണിപ്പൂർ വിഷയത്തിൽ മോദി സർക്കാറിനെതിരെ പ്രതിപക്ഷ മുന്നണിയായ ‘ഇൻഡ്യ’ക്കായി കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനാണ് ലോക്സഭയുടെ അവതരണാനുമതി. അസമിൽ നിന്നുള്ള കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിനാണ് ലോക്സഭ സ്പീക്കർ ഓം പ്രകാശ് ബിർളയാണ് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.