ലഖ്നോ: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ ഗാന്ധിവധവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച് സമാജ്വാദി പാര്‍ട്ടി എം.പിയും. മുന്‍ കേന്ദ്രമന്ത്രിയും സമാജ്വാദി പാര്‍ട്ടി എം.പിയുമായ ബെനി പ്രസാദ് വര്‍മയാണ് ഗാന്ധിവധത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന ആരോപണവുമായി രംഗത്തു വന്നത്.
മഹാത്മാ ഗാന്ധി വെടിയേറ്റു മരിക്കുന്നതിനു മുമ്പുതന്നെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ റേഡിയോയിലൂടെ ‘നല്ലവാര്‍ത്ത’ കേള്‍ക്കാന്‍ ഒരുങ്ങിയിരുന്നെന്നും വര്‍മ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബര്‍ദരി ഗ്രാമത്തില്‍വികലാംഗര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്ത ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗാന്ധിജി വെടിയേറ്റു മരിച്ചയുടന്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത് മധുരവിതരണം നടന്നിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ ഭായി പട്ടേല്‍ സംഘടനയെ നിരോധിക്കുകയും ചെയ്തു. ജയിലിലായിരുന്ന ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കറും സര്‍ദാര്‍ വല്ലഭ ഭായി പട്ടേലും മധുരവിതരണം സംബന്ധിച്ച് നടത്തിയ കത്തിടപാടുകള്‍ ഇതിന് തെളിവാണ്. അക്കാലത്ത് പൊലീസ് പിടിയിലായ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ റേഡിയോ വാര്‍ത്തക്കു വേണ്ടി കാത്തിരുന്ന കാര്യം സമ്മതിച്ചിട്ടുണ്ട്. ആര്‍.എസ്.എസാണ് ഗാന്ധിവധത്തിനു പിന്നിലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ തുടര്‍ന്ന് ആര്‍.എസ്.എസിനുള്ള പങ്കിന് തെളിവ് ഹാജരാക്കണമെന്ന് സംഘടനാ നേതാവ് മന്‍മോഹന്‍ വൈദ്യ രാഹുലിനെ വെല്ലുവിളിച്ചതിന് തൊട്ടുപിറകെയാണ് വര്‍മയുടെ പ്രസ്താവന. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ കേസില്‍ രാഹുല്‍ ഗാന്ധി കോടതി നടപടി നേരിടുകയാണ്. പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന വര്‍മ അടുത്ത കാലത്താണ് സമാജ്വാദി പാര്‍ട്ടിയില്‍ തിരിച്ചത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.