കാവേരി തീരത്തെ കൃഷിക്കും വെള്ളം നല്‍കാന്‍ കര്‍ണാടക നിയമസഭാ പ്രമേയം

ബംഗളൂരു: കാവേരി തീരത്തെ കൃഷിക്കും വെള്ളം വിട്ടുനല്‍കാന്‍ കര്‍ണാടക നിയമസഭ പ്രമേയം പാസാക്കി. നിയമമന്ത്രി ടി.ബി. ജയചന്ദ്ര അവതരിപ്പിച്ച പ്രമേയത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ ബി.ജെ.പിയും ജനതാദള്‍ എസും പിന്തുണക്കുകയായിരുന്നു. കാവേരിയിലെ നാല് ഡാമുകളിലും വെള്ളം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. കാവേരി തീരത്തെ കൃഷിക്ക് വെള്ളം നല്‍കാന്‍ തീരുമാനിച്ചതോടെ ഫലത്തില്‍ തമിഴ്നാട്ടിലെ കര്‍ഷകര്‍ക്കും ഇതിന്‍െറ പ്രയോജനം ലഭിക്കും. കഴിഞ്ഞ 10 ദിവസത്തിനിടെ 7.06 ടി.എം.സി വെള്ളം നാല് പ്രധാന ഡാമുകളിലും കൂടി വര്‍ധിച്ചതായും നിലവില്‍ 34.12 ടി.എം.സി വെള്ളം ഉള്ളതായും സര്‍ക്കാര്‍ സഭയെ അറിയിച്ചു.

സെപ്റ്റംബര്‍ 23ന് ചേര്‍ന്ന ഇരു സഭകളുടെയും പ്രത്യേക സമ്മേളനത്തില്‍ സംസ്ഥാനത്തെ കുടിവെള്ള ആവശ്യത്തിന് മാത്രമേ വെള്ളം നല്‍കാവൂവെന്ന പ്രമേയം പാസാക്കിയിരുന്നു. ഇത് പരിഷ്കരിച്ചതോടെ പഴയത് റദ്ദാവും. ഈ വര്‍ഷം 53.2 ടി.എം.സി വെള്ളം തമിഴ്നാടിന് വിട്ടുകൊടുത്തതായും 2017 ജൂണ്‍ വരെ സംസ്ഥാനത്തിന് കുടിവെള്ളത്തിന് മാത്രം 23.30 ടി.എം.സി വെള്ളം ആവശ്യമുള്ളതായും മുഖ്യമന്ത്രി  അറിയിച്ചു. കാവേരി നദീജല പരിപാലന സമിതി തിരക്കിട്ട് രൂപവത്കരിക്കാന്‍ കഴിയില്ളെന്നും നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം തിങ്കളാഴ്ച സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ നടപടിയെ അംഗങ്ങള്‍ സ്വാഗതം ചെയ്തു. ഇതിന് ഉത്തരവിടാന്‍ കോടതിക്ക് അധികാരമില്ളെന്നും നിയമനിര്‍മാണ സഭയുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും തിങ്കളാഴ്ച അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ത്ഗി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.