ഭൂപട നിയമം: ഇന്ത്യയുടെ ആഭ്യന്തര കാര്യം; പാകിസ്​താൻ ഇടപെടേണ്ട–വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നതിന് എതിരായ നിയമത്തിൽ പാകിസ്താൻ ഇടപെടേണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും നിയമനിർമാണത്തിൽ ഇടപെടാൻ പാകിസ്താനോ മറ്റ് രാജ്യങ്ങൾക്കോ അവകാശമില്ലെന്നും വിദേശകാര്യ മന്ത്രാലയം വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

രാജ്യത്തിന്‍െറ ഭൂപടം തെറ്റായി പ്രദര്‍ശിപ്പിച്ചാല്‍ കുറ്റക്കാര്‍ക്ക് ഏഴു വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ നല്‍കുന്ന ബിൽ പാസാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. നിര്‍ദിഷ്ട ജിയോ സ്പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ ബില്ലിന്‍െറ കരടിനെതിരെ  പാകിസ്താൻ രംഗത്തുവന്നിരുന്നു. ബിൽ പാസാക്കാനുള്ള ഇന്ത്യയുടെ നീക്കം അന്താരാഷ്ട്ര നിയമത്തിന്‍െറ ലംഘനമാണെന്നും പാകിസ്താന്‍ കുറ്റപ്പെടുത്തി.   

കശ്മീര്‍ തര്‍ക്ക പ്രദേശമാണെന്ന യു.എൻ പ്രമേയത്തിനെതിരാണ് ഈ നിയമമെന്ന് പാകിസ്താന്‍ ആരോപിച്ചു. കരട് ബില്ലില്‍ കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി ചിത്രീകരിക്കുന്നത് വസ്തുതാപരമായി തെറ്റാണെന്നും നിയമപരമായി ന്യായീകരിക്കാന്‍ പറ്റാത്തതുമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. നിയമം വന്നാൽ ജമ്മു-കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലാതെ ചിത്രീകരിക്കാൻ കഴിയില്ലെന്നും അതിനാൽ  യു.എന്‍ രക്ഷാ സമിതി ഇടപെടണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു.

സാമൂഹികമാധ്യമങ്ങളിലും സെര്‍ച് എന്‍ജിനുകളിലും ജമ്മു-കശ്മീരും അരുണാചല്‍പ്രദേശും പാകിസ്താന്‍െറയും ചൈനയുടെയും ഭാഗമാണെന്നരീതിയില്‍ ഭൂപടങ്ങൾ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ ഭൂപട നിയമം തയാറാക്കുന്നത്. കരടുരൂപം തയാറായ ‘ദ ജിയോ സ്പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ റെഗുലേഷന്‍ ബില്‍ 2016’ പ്രകാരം സര്‍ക്കാര്‍ അനുമതിയില്ലാതെ ഇന്ത്യന്‍ പ്രദേശങ്ങളുടെ ഉപഗ്രഹചിത്രം എടുക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാകും. ഗൂഗ്ള്‍ മാപ്പ്, ഗൂഗ്ള്‍ എര്‍ത്ത് തുടങ്ങിയവ ഇന്ത്യയില്‍ തുടരണമെങ്കില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്ന സമിതിയില്‍നിന്ന് ഗൂഗ്ള്‍ പുതിയ ലൈസന്‍സ് എടുക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.