ന്യൂഡൽഹി: ധൈര്യമുണ്ടെങ്കിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പിടിക്കൂവെന്ന് അടുത്ത അനുയായി ഛോട്ടാ ഷക്കീലിന്‍റെ വെല്ലുവിളി. ദാവൂദിന്‍റെ പാകിസ്താനിലെ വീടിന്‍റെ ദൃശ്യങ്ങൾ പ്രമുഖ ചാനൽ പുറത്തുവിട്ടതിന് പിന്നാലെയാണ് ഛോട്ടാ ഷക്കീൽ വെല്ലുവിളിയുമായി രംഗത്തെത്തിയത്. ദാവൂദ് പാകിസ്താനിലാണെന്ന വാദവും ഷക്കീൽ തള്ളിക്കളഞ്ഞു.
"നിങ്ങൾ എന്തുകൊണ്ട് ദാവൂദിനെ പിടികൂടുന്നില്ല. നിങ്ങൾ പറയുന്നതുപോലെ അദ്ദേഹം പാകിസ്താനിലുണ്ടെങ്കിൽ പോയി പിടികൂടണം." ഛോട്ടാ ഷക്കീൽ പറഞ്ഞു. കറാച്ചിയിൽ നിരവധി പേർക്ക് ദാവൂദ് ഇബ്രാഹിം എന്ന പേരുണ്ടെന്നും വിഡിയോയിൽ പറയുന്ന പേര് നിങ്ങളുദ്ദേശിക്കുന്ന ദാവൂദ് ഇബ്രാഹിമിനെയല്ലെന്നും ഷക്കീൽ ഫോണിലൂടെ അറിയിച്ചു.
1993ലെ മുംബൈ സ്ഫോടന പരമ്പര കേസിൽ ഇന്ത്യ അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ദാവൂദ് ഇബ്രാഹിം. ഇയാൾ പാകിസ്താനിലുണ്ടെന്ന് ഇന്ത്യൻ സർക്കാർ നിരവധി തവണ അറിയിച്ചെങ്കിലും പാകിസ്താൻ അംഗീകരിച്ചിരുന്നില്ല.
ദക്ഷിണ കറാച്ചിയിലെ ക്ളിഫ്ടൺ റോഡിൽ സമ്പന്നർ താമസിക്കുന്ന മേഖലയിലാണ് ദാവൂദ് താമസിക്കുന്നതെന്നാണ് ചാനൽ പുറത്തുവിട്ട വാർത്തയിലുള്ളത്. ദാവൂദിന്‍റെ വീടിന്‍റെ ദൃശ്യങ്ങളെന്ന് വ്യക്തമാക്കിയുള്ള വിഡിയോയും പുറത്തുവന്നിരുന്നു. പാകസ്താനിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് അയൽക്കാർ എന്നാണ് വാർത്തയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.