മോദിയുടെ വിദേശ യാത്ര; എയര്‍ ഇന്ത്യക്ക് ചെലവായത് 117 കോടി

ന്യൂഡല്‍ഹി: 2015-16 കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കായി എയര്‍ ഇന്ത്യ ചെലവാക്കിയത് 117 കോടി രൂപ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 22 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്.

അതേസമയം 2013-14 കാലയളവില്‍ മന്‍മോഹന്‍ സിങ് നടത്തിയ വിദേശ യാത്രയില്‍ എയര്‍ ഇന്ത്യക്ക് ചെലവായത് 108 കോടി രൂപയാണ്. ലോകേശ് ബാത്ര എന്നയാള്‍ക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങളുള്ളത്. 2015-16 വര്‍ഷം ഏപ്രിലില്‍ ഫ്രാന്‍സ്, കാനഡ, ജര്‍മനി എന്നിവിടങ്ങളിലേക്കുള്ള യാത്രയായിരുന്നു ഏറ്റവും ചെലവേറിയതെന്നും കണക്കുകള്‍ കാണിക്കുന്നു. 31 കോടി രൂപയാണ് ഇതിന് ചെലവ് വന്നത്. അതേസമയം ചൈന, മംഗോളിയ, കൊറിയ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് 15 കോടിയാണ് ചെലവായത്.

ഏറ്റവും അധികം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് അപ്രതീക്ഷിതമായി പാകിസ്താന്‍ സന്ദര്‍ശിച്ച് നവാസ് ശരീഫുമായി നടത്തിയ കൂടിക്കാഴ്ചയായിരുന്നു. 2014- 15 കാലയളവിൽ  ആസ്ട്രേലിയയിലേക്കും മ്യാന്‍മാറിലേക്കും നടത്തിയ യാത്രയായിരുന്നു ഏറ്റവും ചെലവേറിയത്. 22 കോടി രൂപയാണ് അതിന് ചെലവായത്. 2014ല്‍ അധികാരത്തില്‍ മോദി അധികാരത്തിൽ വന്ന ശേഷം അമേരിക്ക, സിംഗപ്പൂര്‍, നേപ്പാള്‍, എന്നിവിടങ്ങളിലേക്ക് തുടര്‍ച്ചയായി അദ്ദേഹം യാത്രകള്‍ നടത്തി. 2016ല്‍ ഇതിനകം ബെല്‍ജിയം,അമേരിക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞ മോദി ഈ മാസം അവസാനം ഇറാനിലേക്കും ജൂണില്‍ വീണ്ടും അമേരിക്കയിലേക്കും പോകുന്നുണ്ട്.

 

 

 

 

 

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.