കോണ്‍ഗ്രസ് നേതൃത്വത്തെ കുടുക്കാന്‍ മോദിയുടെ ഇടപെടല്‍ –ജയറാം രമേശ്

ന്യൂഡല്‍ഹി: അഗസ്റ്റവെസ്റ്റ്ലന്‍ഡ് അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുക എന്ന ഒറ്റ അജണ്ട മുന്‍നിര്‍ത്തിയാണ് മോദിസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പാര്‍ട്ടി നേതാവ് ജയറാം രമേശ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിനെതിരായ ഗൂഢാലോചനയാണ് കോപ്ടര്‍ ഇടപാട് വിവാദം. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരെ കുടുക്കുകയാണ് ലക്ഷ്യം. പക്ഷേ, ആരോപണങ്ങളില്‍ കഴമ്പില്ലാത്തതു കൊണ്ട് അതു നടപ്പില്ല.
രാജ്യസഭയില്‍ കഴിഞ്ഞ ദിവസം നടന്ന കോപ്ടര്‍ ഇടപാടു ചര്‍ച്ചയില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ക്ക് ദയനീയമായ മറുപടി നല്‍കാന്‍ മാത്രമാണ് കഴിഞ്ഞത്. ആരോപണം ഉന്നയിക്കുകമാത്രം ചെയ്തു. വിവാദവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്കൊന്നിനും ഉത്തരമുണ്ടായില്ല. പക്ഷേ, മറുപടി മികച്ചതായിരുന്നുവെന്നാണ് മോദി ട്വീറ്റ് ചെയ്തത്്.
ചര്‍ച്ചക്കിടയില്‍ ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി ചില കടലാസുകള്‍ ഉയര്‍ത്തിക്കാട്ടി വായിച്ചെങ്കിലും, അത് സാക്ഷ്യപ്പെടുത്താന്‍ അദ്ദേഹം തയാറായില്ളെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ചര്‍ച്ചക്ക് ഉപയോഗിച്ച എല്ലാ രേഖകളും പക്ഷേ, കോണ്‍ഗ്രസിന് വേണ്ടി സംസാരിച്ച അഭിഷേക് സിങ്വി സാക്ഷ്യപ്പെടുത്തി. സുപ്രീംകോടതി നിരീക്ഷണത്തിലുള്ള അന്വേഷണമാണ് ആഗ്രഹിക്കുന്നതെന്നും ജയ്റാം രമേശ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.