ദേശീയതാ പോരാട്ടം തുടരും; ആദ്യഘട്ട ജയം ബി.ജെ.പിക്ക് –ജെയ്റ്റ്ലി

ന്യൂഡല്‍ഹി: ദേശീയതയുടെ കാര്യത്തില്‍ ആശയപരമായ പോരാട്ടം ബി.ജെ.പി മുന്നോട്ടു കൊണ്ടുപോകുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പോരാട്ടത്തിന്‍െറ ആദ്യഘട്ടത്തില്‍ ബി.ജെ.പി ജയിച്ചു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചയാളുകള്‍ ‘ജയ്ഹിന്ദ്’, ‘ഭാരത് മാതാ കി ജയ്’ വിളിക്കാന്‍ നിര്‍ബന്ധിതമായി -ഡല്‍ഹി ബി.ജെ.പി നിര്‍വാഹക സമിതി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
ജെ.എന്‍.യു കാമ്പസ് സന്ദര്‍ശിച്ച കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയെയും ജെയ്റ്റ്ലി വിമര്‍ശിച്ചു. കോടിക്കണക്കിനാളുകള്‍ക്ക് പ്രചോദനം പകര്‍ന്ന സവര്‍ക്കറുടെ ദേശീയതയാണ് ചിലര്‍ ചോദ്യം ചെയ്യുന്നത്. ഇക്കൂട്ടരാണ് ഇന്ത്യ പിളര്‍ത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നവരുടെ പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
ദേശീയതക്കെതിരായ പറച്ചിലുകളും ഇന്ത്യാ വിരുദ്ധ സമീപനങ്ങളുമെല്ലാം വലിയ ബൗദ്ധിക വെല്ലുവിളിയാണ്. ആദ്യഘട്ടത്തില്‍ ബി.ജെ.പി മുന്നേറിയതു വഴി, രാജ്യത്തോടുള്ള കൂറ് പ്രകടിപ്പിക്കുംവിധം അവര്‍ സംസാരിക്കുകയെങ്കിലും ചെയ്യുന്നു.
ബി.ജെ.പിയുടെ ആദര്‍ശത്തിന് ദേശീയതയാണ് പ്രചോദനം. രാജ്യത്തെ പിളര്‍ത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്ന അസാധാരണ സ്ഥിതിവിശേഷത്തെ അഭിപ്രായ സ്വാതന്ത്ര്യമെന്നാണ് വിളിക്കുന്നത്. ഭരണഘടനയോ നിയമമോ ഇത് അനുവദിക്കുന്നില്ല.
കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം വോട്ടര്‍മാര്‍ യാഥാര്‍ഥ്യമാക്കും. കോണ്‍ഗ്രസ് ചുരുങ്ങുകയാണ്. അരുണാചല്‍ പ്രദേശില്‍ അവരുടെ സര്‍ക്കാര്‍ വീണു. ഉത്തരാഖണ്ഡില്‍ ഏതുസമയത്തും വീഴാം. കേരളത്തിലും അസമിലും കോണ്‍ഗ്രസ് പൂട്ടിക്കെട്ടാന്‍ പോവുകയാണെന്ന വ്യക്തമായ സൂചനയാണ് കിട്ടുന്നത്. കോണ്‍ഗ്രസ് ഓരോ സഖ്യത്തിന്‍െറയും വാലറ്റമായി മാറിയിരിക്കുന്നു. ബിഹാറിലും തമിഴ്നാട്ടിലുമൊക്കെ പ്രാദേശിക കക്ഷികളോട് സീറ്റ് ചോദിക്കുന്ന സ്ഥിതിയിലേക്കാണ് നേതൃത്വം ആ പാര്‍ട്ടിയെ നയിക്കുന്നത്.
ഡല്‍ഹിയിലെ ആപ് സര്‍ക്കാര്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയല്ല, ഏറ്റുമുട്ടലിന്‍െറ പാതയാണ് സ്വീകരിക്കുന്നതെന്ന് ജെയ്റ്റ്ലി കുറ്റപ്പെടുത്തി. ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവുമൊന്നും മാനിക്കപ്പെടുന്നില്ളെന്നും ജെയ്റ്റ്ലി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.